ബംഗളൂരു: കർണാടകയിൽ സർക്കാർ ആശുപത്രി പരിസരങ്ങളിൽ നിലവിലുള്ള ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കാൻ ആരോഗ്യ വകുപ്പ് തീരുമാനം. പകരം, സർക്കാർ ആശുപത്രികളിൽ സൗജന്യ മരുന്നു വിതരണ സംവിധാനം കാര്യക്ഷമമാക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വ്യക്തമാക്കി.
സർക്കാർ ആശുപത്രികളിൽനിന്ന് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലേയ്ക്ക് ഡോക്ടർമാർ കുറിപ്പടി നൽകുന്ന പ്രവണത അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ ആശുപത്രികളിൽനിന്ന് ലഭ്യമായ ജനറിക് മെഡിസിനുകളുടെ ലഭ്യത ഉറപ്പാക്കാൻ കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപറേഷന് (കെ.എസ്.എം.എസ്.സി.എൽ) സർക്കാർ ഇതിനകം നിർദേശം നൽകി കഴിഞ്ഞു.
ജനറിക് മരുന്നുകളുടെ കാര്യത്തിൽ കേന്ദ്ര സ്ഥാപനമായ ബ്യൂറോ ഓഫ് ഫാർമ പി.എസ്.യുസ് ഓഫ് ഇന്ത്യയോട് (ബി.ബി.പി.ഐ) വിലപേശൽ നടത്താനും കെ.എസ്.എം.എസ്.സി.എല്ലിന് നിർദേശം നൽകി. ഇതോടെ ബി.ബി.പി.ഐയിൽ നിന്ന് ഇനി മുതൽ കുറഞ്ഞ വിലയ്ക്ക് സർക്കാർ ആശുപത്രികൾക്ക് നേരിട്ട് മരുന്നു വാങ്ങാനും അവ സൗജന്യമായി രോഗികൾക്ക് നൽകാനും സാധിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.