ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സ്റ്റിയറിങ് വീലിനോട് വിടപറഞ്ഞ കർണാടക കെ.എസ്.ആർ.ടി.സി ഡ്രൈവർ ജോസഫ് മച്ചാഡോയ്ക്ക് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വികാരനിർഭരമായ യാത്രാമൊഴി. മംഗളൂരു-മുംബൈ റൂട്ടിലെ സ്ഥിരം യാത്രക്കാരുടെ പ്രിയങ്കരനായ ജോസഫ് 34 വർഷത്തെ സർവീസിന് ശേഷമാണ് കഴിഞ്ഞ ദിവസം വിരമിച്ചത്. യാത്രക്കാരും സഹപ്രവർത്തകരും ബസ് പ്രേമികളും ചേർന്ന് അദ്ദേഹത്തിന് നൽകിയ ഹൃദ്യമായ യാത്രയയപ്പിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാവുകയാണ്.
മേയ് 29-ന് നടന്ന വിരമിക്കൽ ചടങ്ങിൽ സഹപ്രവർത്തകരും വകുപ്പിലെ ജീവനക്കാരും സ്ഥിരം യാത്രക്കാരും ഒത്തുചേർന്നു. ചടങ്ങിൽ ഔദ്യോഗിക യൂണിഫോമിൽ പുഞ്ചിരിയോടെ കൈവീശുന്ന ജോസഫിന്റെ വീഡിയോയും കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന ദൃശ്യങ്ങളും വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്നത്. യാത്രയയപ്പ് വേളയിൽ മുംബൈയിലെ കെ.എസ്.ആർ.ടി.സി ബസ് പ്രേമികൾ, അദ്ദേഹം ഡ്രൈവിങ് സീറ്റിലിരിക്കുന്ന മനോഹരമായ ചിത്രം ഫ്രെയിം ചെയ്ത് സമ്മാനമായി നൽകിയതും ശ്രദ്ധേയമായി.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ ഒരിക്കൽ പോലും ട്രിപ്പ് വൈകിക്കുകയോ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയോ ചെയ്തിട്ടില്ലാത്ത മാതൃകാ ജീവനക്കാരനാണ് ജോസഫ് എന്ന് കർണാടക ആർ.ടി.സി അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ യാത്രക്കാരോടും എപ്പോഴും പുഞ്ചിരിയോടെ മാത്രം പെരുമാറുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. വീഡിയോ വൈറലായതോടെ, അദ്ദേഹത്തോടൊപ്പം യാത്ര ചെയ്ത സുഖകരമായ അനുഭവങ്ങൾ പങ്കുവെച്ചും സമാധാനപൂർണ്ണമായ വിശ്രമജീവിതം ആശംസിച്ചും ആയിരക്കണക്കിന് ആളുകളാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]