ബെംഗളൂരു: ഐ.പി.എൽ ഫൈനൽ മത്സരത്തോടനുബന്ധിച്ച് ബെംഗളൂരു നഗരത്തിൽ പൊതുസ്ഥലങ്ങളിലെ കൂട്ടംകൂടലുകൾക്കും ആഘോഷങ്ങൾക്കും പോലീസ് കർശന നിരോധനമേർപ്പെടുത്തി. കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർ.സി.ബി) ഐ.പി.എൽ വിജയത്തിന് പിന്നാലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ അപകടത്തിൽ 11 പേർ മരണപ്പെട്ട പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ നടപടി. അഹമ്മദാബാദിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ ആർ.സി.ബി ഇതിനകം തന്നെ യോഗ്യത നേടിയിട്ടുണ്ട്. മത്സരത്തിന് ശേഷം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള യാതൊരുവിധ ആഘോഷങ്ങളും അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
പൊതുസ്ഥലങ്ങളിലെ എൽ.ഇ.ഡി സ്‌ക്രീനുകളിൽ ഫൈനൽ മത്സരം തത്സമയം കാണിക്കുന്നത് പോലീസ് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. മത്സരഫലം പ്രഖ്യാപിച്ച ശേഷം റോഡുകളിലോ മറ്റ് പൊതുവിടങ്ങളിലോ വലിയ രീതിയിലുള്ള ആഘോഷങ്ങൾ പാടില്ല. ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ റോഡുകളിലേക്ക് അഭിമുഖമായി എൽ.ഇ.ഡി മതിലുകൾ സ്ഥാപിക്കാനോ നിലവിലുള്ളവയിൽ മത്സരം സംപ്രേഷണം ചെയ്യാനോ പാടില്ല. മാളുകൾ, പബ്ബുകൾ അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങൾക്ക് പുറത്ത് പൊതുജനങ്ങൾക്ക് കാണാൻ പാകത്തിൽ സ്ക്രീനുകൾ സ്ഥാപിക്കരുതെന്നും നിർദ്ദേശമുണ്ട്.
ഇതിനുപുറമേ, പടക്കം പൊട്ടിക്കുന്നതിനും അപകടകരമായ വസ്തുക്കൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ സമാധാനവും അച്ചടക്കവും പാലിക്കേണ്ടതാണ്. ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ബൈക്ക് റാലികൾ, അമിതവേഗത, സ്റ്റണ്ടുകൾ, ഹോണുകളുടെ ദുരുപയോഗം, റോഡ് ഉപരോധം എന്നിവ പൂർണ്ണമായും ഒഴിവാക്കണമെന്നും പോലീസ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നതും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും കർശനമായി നേരിടും.
സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ പോസ്റ്റുകളോ വ്യാജവാർത്തകളോ പ്രചരിപ്പിക്കരുതെന്നും മത്സരഫലത്തിന്റെ പേരിൽ മറ്റ് ടീമുകളുടെ ആരാധകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകരുതെന്നും കമ്മീഷണർ മുന്നറിയിപ്പ് നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]