ഫാക്ടറിയിൽ രാസവാതകം ചോർന്ന് ദുരന്തം: മൂന്ന് തൊഴിലാളികൾ മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ബെം​ഗളൂരു: യാദ്ഗിരി ജില്ലയിലെ കാഡെച്ചുരു വ്യാവസായിക മേഖലയിലുള്ള സിഐഎൽ ലബോറട്ടറി ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ചയെ തുടർന്ന് മൂന്ന് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് തൊഴിലാളികളെ റായ്ച്ചൂരിലെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശ് സ്വദേശികളായ വിക്രം സിംഗ്, സഞ്ജയ് സിംഗ്, തെലങ്കാന സ്വദേശിയായ ഗണേഷ് എന്നിവരാണ് മരിച്ചത്. തെലങ്കാന സ്വദേശി ശിവകുമാർ, ആന്ധ്രാപ്രദേശ് സ്വദേശി ഹേമന്ത് എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്.

ഓഗസ്റ്റ് അഞ്ചിന് രാത്രി ഷിഫ്റ്റിൽ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അപ്രതീക്ഷിതമായി രാസവസ്തു ചോർന്നത്. വാതകം വായുവിൽ പടർന്നതോടെ തൊഴിലാളികൾക്ക് കഠിനമായ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ പ്രദേശവാസികൾ ഓടിയെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് യാദ്ഗിർ ജില്ലാ മജിസ്ട്രേറ്റ് രാഹുൽ പാണ്ഡെ, എസ്പി പ്രദീപ് ശങ്കർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫാക്ടറിയിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സൈദാപുര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts