ബെംഗളൂരു: ഹെഡ്‌ലൈറ്റ് തകരാറിലായ ബസ് മൊബൈൽ ഫോൺ ടോർച്ച് വെളിച്ചത്തിൽ ഓടിച്ച സംഭവത്തിൽ കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.കെ.ആർ.ടി.സി) നടപടി സ്വീകരിച്ചു. സംഭവത്തിൽ കലബുറഗി ഡിവിഷൻ-1 ഡിവിഷണൽ കൺട്രോളർ ബസ് ഡ്രൈവർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചിഞ്ചോളി ഡിപ്പോയിലെ ടെക്നിക്കൽ സ്റ്റാഫ് ശിവാനന്ദ്, ടെക്നിക്കൽ സൂപ്പർവൈസർ ബസവരാജ്, ബസ് ഡ്രൈവർ ആകാശ് എന്നിവർക്കെതിരെയാണ് നടപടി.
ജൂലൈ 4-ാം തീയതി രാത്രിയാണ് സംഭവം നടന്നത്. കലബുറഗിയിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള ചിഞ്ചോളിയിലേക്കുള്ള അവസാന സർവീസ് ബസ്സിലാണ് ഹെഡ്‌ലൈറ്റ് തകരാർ കണ്ടെത്തിയത്. വെളിച്ചം ലഭിക്കാത്തതിനെ തുടർന്ന് മൊബൈൽ ഫോൺ ടോർച്ച് മാത്രം ഉപയോഗിച്ച് ഡ്രൈവർ ബസ് ഓടിക്കുകയായിരുന്നു. ഇരുട്ടുമൂടിയ റോഡിലൂടെ ബസ് ഓടിക്കുന്നതും, വഴി കാണിക്കാൻ കണ്ടക്ടർ മൊബൈൽ ഫോൺ ടോർച്ച് പിടിച്ചു നിൽക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. യാത്രക്കാരുടെ സുരക്ഷയെ അവഗണിച്ചുകൊണ്ടുള്ള ഈ പ്രവൃത്തി വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചു. സംഭവത്തിൽ ഗൗരവമായ അന്വേഷണം നടത്തിയതിന് ശേഷമാണ് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും ഡ്രൈവറെയും സസ്പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനിച്ചത്.
