ബെംഗളൂരു: ബെംഗളൂരുവിലെ ആകെ വോട്ടർമാരിൽ പകുതിയോളം പേർ വോട്ടർപട്ടികയിൽ നിന്ന് പുറത്താകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സാമൂഹിക പ്രവർത്തകരുടെ സംഘം. വോട്ടർ പട്ടികയിൽ വൻതോതിൽ പേരുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ചലച്ചിത്ര താരം പ്രകാശ് രാജ് ഉൾപ്പെട്ട പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കർണാടക ഉപമുഖ്യമന്ത്രി കൂടിയായ ഡി.കെ. ശിവകുമാറുമായി നിയമസഭാമന്ദിരത്തിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് സംഘം ഈ ആവശ്യമുന്നയിച്ച് നിവേദനം സമർപ്പിച്ചത്.
നിലവിൽ 1.09 കോടി വോട്ടർമാരാണ് എ.എസ്.ഡി.ഡി.ഒ (ASDDO) പട്ടികയിൽ ഉള്ളതെന്ന് പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ അയ്യായിരത്തോളം ബൂത്തുകളിൽ 60 ശതമാനത്തിലധികം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ജീവിച്ചിരിക്കുന്ന മുതിർന്ന പൗരന്മാർ പലരും മരണപ്പെട്ടതായി പട്ടികയിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിവരശേഖരണ ഫോം കൃത്യമായി പൂരിപ്പിക്കാൻ കഴിയാത്തവരെ ‘മറ്റുള്ളവർ’ (others) എന്ന വിഭാഗത്തിൽപ്പെടുത്തി ഒഴിവാക്കൽ പട്ടികയിലേക്ക് മാറ്റിയിരിക്കുകയാണെന്നും സംഘം ആരോപിച്ചു.
2002-ന് ശേഷം താമസം മാറിയ പലർക്കും വിവരശേഖരണ ഫോമുകൾ ലഭിച്ചിട്ടില്ലെന്നും നിരവധി വീടുകളിൽ ഫോമുകൾ ഇനിയും എത്തിച്ചിട്ടില്ലെന്നും നിവേദനത്തിൽ പറയുന്നു. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) വിവരശേഖരണ പ്രക്രിയയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകണം. ബി.എൽ.ഒമാർ വീടുകൾ വീണ്ടും സന്ദർശിച്ച് വിട്ടുപോയവർക്കും ‘ഹാജരില്ലാത്തവർ’, ‘മറ്റുള്ളവർ’ എന്ന് രേഖപ്പെടുത്തിയവർക്കും ഫോമുകൾ നൽകി വിവരങ്ങൾ ശേഖരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. വിഷയത്തിൽ അടിയന്തരമായി നിയമസഭയിൽ ചർച്ച സംഘടിപ്പിച്ച് പ്രമേയം പാസാക്കണമെന്നും, തിരഞ്ഞെടുപ്പ് കമ്മീഷൻ തിരുത്തൽ നടപടികൾ എടുത്തില്ലെങ്കിൽ സർക്കാർ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കണമെന്നും പ്രതിനിധി സംഘം അഭ്യർത്ഥിച്ചു.
