ബെംഗളൂരു : ഓഗസ്റ്റ് 15-ന് നടന്ന ഫ്രീഡം ഹബ്ബാ ആഘോഷങ്ങൾക്കിടെ കബ്ബൺ പാർക്ക്, സെൻട്രൽ കോളേജ് മെട്രോ സ്‌റ്റേഷനുകളിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്ന സാഹചര്യത്തിൽ വിശദീകരണവുമായി നമ്മ മെട്രോ (BMRCL). വൻ ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെടുത്തതെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു.
ആസൂത്രിത ജനത്തിരക്ക് നിയന്ത്രണ നടപടികളുടെ ഭാഗമായി ഓഗസ്റ്റ് 15 രാവിലെ 10 മണി മുതൽ വിധാൻ സൗധ മെട്രോ സ്റ്റേഷൻ അടച്ചിട്ടിരുന്നു. തിരക്ക് കൈകാര്യം ചെയ്യാൻ അധിക സർവീസുകളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ വിധാൻ സൗധയ്ക്ക് ചുറ്റും പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടം തടിച്ചുകൂടിയതും, തൊട്ടടുത്തുള്ള കബ്ബൺ പാർക്ക്, സെൻട്രൽ കോളേജ് സ്റ്റേഷനുകളിലേക്ക് യാത്രക്കാർ കൂട്ടത്തോടെ എത്തിയതും പെട്ടെന്ന് വലിയ തിരക്കിന് കാരണമായി.
തുടർന്ന് ട്രാഫിക്, സുരക്ഷാ അധികൃതരുമായി കൂടിയാലോചിച്ച ശേഷം രാത്രി 7.21 മുതൽ 9.57 വരെ ഈ രണ്ട് സ്റ്റേഷനുകളിലും ട്രെയിനുകൾ നിർത്തുന്നത് നിർത്തിവെക്കുകയായിരുന്നു. എന്നാൽ ഈ സമയത്തും സ്റ്റേഷനുകളിൽ പ്രവേശിച്ച യാത്രക്കാരെ കയറ്റാനായി സർവീസുകൾ തുടരുകയും ചെയ്തു. തടസ്സം നേരിട്ട സ്റ്റേഷനുകളിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാർക്ക് അധിക നിരക്കില്ലാതെ എം.ജി റോഡ്, മജസ്റ്റിക് സ്റ്റേഷനുകളിൽ ഇറങ്ങാൻ സൗകര്യമൊരുക്കി.
സ്റ്റേഷൻ അനൗൺസ്‌മെന്റുകൾ, ഇൻഫർമേഷൻ ഡിസ്‌പ്ലേകൾ, സോഷ്യൽ മീഡിയ എന്നിവ വഴി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വിവരങ്ങൾ അറിയിച്ചിരുന്നതായി ബി.എം.ആർ.സി.എൽ അറിയിച്ചു. മജസ്റ്റിക് സ്റ്റേഷനിലെ കനത്ത തിരക്ക് പ്രമാണിച്ച് കൂടുതൽ സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിരുന്നു. രാത്രി 9.57-ഓടെ കബ്ബൺ പാർക്ക്, സെൻട്രൽ കോളേജ് സ്റ്റേഷനുകളും, 10.05-ഓടെ വിധാൻ സൗധ സ്റ്റേഷനും പ്രവർത്തനം പുനരാരംഭിച്ചു. ഭാവിയിൽ സമാനമായ വലിയ പൊതുപരിപാടികൾ നടക്കുമ്പോൾ കൂടുതൽ കാര്യക്ഷമമായി തിരക്ക് നിയന്ത്രിക്കാൻ ഈ അനുഭവം സഹായിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
