ബെംഗളൂരു : ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് സബ് ഇൻസ്‌പെക്ടറെ (എസ്.ഐ) മർദിക്കുകയും ക്രൂരമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ അഭിഭാഷകനടക്കം നാല് പേർക്കെതിരെ ബംഗളൂരു പോലീസ് കേസെടുത്തു. കെ.ആർ പുരം ഭട്ടരഹള്ളി ജംഗ്ഷനിൽ ഗതാഗത നിയന്ത്രണ ചുമതലയിലുണ്ടായിരുന്ന എസ്.ഐ നയനയ്ക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ഹേമന്ത് റെഡ്ഡി, സഹോദരൻ ഹർഷിത് റെഡ്ഡി, പിതാവ് രാധാകൃഷ്ണ റെഡ്ഡി, രാഹുൽ എന്നിവർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ട്രാഫിക് കോൺസ്റ്റബിൾ മഞ്ജുനാഥുമായി പ്രതികൾ തർക്കത്തിലേർപ്പെടുന്നത് കണ്ട് ഇടപെടാനെത്തിയപ്പോഴാണ് നയനയ്ക്ക് നേരെ ആക്രമണമുണ്ടായത്. അഭിഭാഷകനാണെന്ന് അവകാശപ്പെട്ട ഹേമന്ത് റെഡ്ഡി എന്നയാൾ നയനയുടെ കൈ പിടിച്ച് തിരിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ രാഹുൽ എന്നയാളും കൈയേറ്റം ചെയ്തു. അതിനുശേഷമാണ് ഹേമന്തിന്റെ സഹോദരനും പിതാവും സ്ഥലത്തെത്തി വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയത്.
അക്രമത്തിനിടെ തന്നെ ക്രൂരമായി ബോഡി ഷെയ്മിംഗ് നടത്തുകയും അസഭ്യം പറയുകയും ചെയ്തതായി എസ്.ഐ നൽകിയ പരാതിയിൽ പറയുന്നു. ഇതിനുപുറമെ, ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമണത്തിൽ പരുക്കേറ്റ നയന കെ.ആർ പുരം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
