ബെംഗളൂരു: ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഗൊട്ടിഗെരെ മഞ്ചയെ (65) ഹുളിമാവ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.
ഗതാഗതം നിയന്ത്രിക്കുകയായിരുന്ന അരുൺ എം. ബഡഗൗഡർ എന്ന ട്രാഫിക് കോൺസ്റ്റബിൾ കൈകാണിച്ച് വാഹനം നിർത്തിയതിൽ പ്രകോപിതനായ മഞ്ച, ഉദ്യോഗസ്ഥനുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് കോൺസ്റ്റബിളിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുവലിക്കുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസുകാരനെ ചവിട്ടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
സംഭവത്തിന് ശേഷം സ്വകാര്യ ഹോട്ടലിൽ ഒളിവിൽ കഴിഞ്ഞിരുന്ന മഞ്ചയെ പോലീസുകാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹുളിമാവ് പോലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.
