‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

ബെംഗളൂരു: ഇന്ത്യയുടെ ഉൾഗ്രാമങ്ങളെ കോർത്തിണക്കി നാനൂറോളം കുറഞ്ഞ ചെലവിലുള്ള തൂക്കുപാലങ്ങൾ നിർമ്മിച്ച് ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ എന്ന പേരിൽ പ്രശസ്തനായ പത്മശ്രീ ജേതാവ് ഗിരീഷ് ഭരദ്വാജ് (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള സുള്ള്യയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം നഗരങ്ങളിലെ വലിയ അവസരങ്ങൾ ഉപേക്ഷിച്ച് ഗ്രാമീണ മേഖലകളിൽ സേവനം ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പുഴകളും തോടുകളും നീന്തിയും വള്ളങ്ങളിലും മാത്രം കടന്നിരുന്ന, റോഡ് സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയ നൂറുകണക്കിന് ഉൾഗ്രാമങ്ങളെ രാജ്യത്തിന്റെ പ്രധാന മുഖ്യധാരയിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ഉൾനാടൻ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ലളിതവും പ്രായോഗികവുമായ തൂക്കുപാലങ്ങൾ സ്വന്തം സാങ്കേതികവിദ്യയിലൂടെ രൂപകൽപ്പന ചെയ്താണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഗ്രാമീണ മേഖലകളിൽ ഇത്തരത്തിലുള്ള ചെലവുകുറഞ്ഞ ചെറിയ പാലങ്ങൾ വൻ വിജയമായതോടെ, പിന്നീട് സർക്കാരും തൂക്കുപാലങ്ങൾ നിർമ്മിക്കാൻ ഭരദ്വാജിന്റെ ഡിസൈൻ ഔദ്യോഗികമായി ഉപയോഗിക്കാൻ മുന്നോട്ടുവരികയായിരുന്നു.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

1973-ൽ മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ ശേഷം സുള്ള്യയിൽ ഒരു വർക്ക്‌ഷോപ്പ് ആരംഭിച്ച ഭരദ്വാജ്, സാധാരണ ഇരുമ്പ് ജോലികൾക്കപ്പുറം ചിന്തിക്കാൻ തുടങ്ങി. ദക്ഷിണ കന്നഡ ജില്ലയിലെ കനത്ത മഴക്കാലത്ത് പുഴകൾ കവിഞ്ഞൊഴുകുമ്പോൾ റോഡ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും, ജീവൻ പണയപ്പെടുത്തി പുഴ മുറിച്ചുകടക്കാൻ ഗ്രാമീണർ നിർബന്ധിതരാകുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. യാത്രാസൗകര്യമില്ലാത്തതു കാരണം പല കുട്ടികൾക്കും വിദ്യാഭ്യാസം പോലും ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഈ പ്രതിസന്ധിക്ക് ചെലവുകുറഞ്ഞ ഒരു പരിഹാരം കണ്ടെത്താൻ അദ്ദേഹം തീരുമാനിച്ചു. തുടർന്ന് 1989-ൽ സുള്ള്യയിലെ ആരാംബൂരിൽ പയസ്വിനി നദിക്ക് കുറുകെ അദ്ദേഹം തന്റെ ആദ്യത്തെ തൂക്കുപാലം നിർമ്മിച്ചു. വളരെ കുറഞ്ഞ ബഡ്ജറ്റിൽ നിർമ്മിച്ച ആ ചെറിയ പാലമാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വഴിത്തിരിവായി മാറിയത്.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

തുടർന്നുള്ള പതിറ്റാണ്ടുകളിൽ കർണാടക, കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലായി മുന്നൂറിലധികം തൂക്കുപാലങ്ങൾ ഭരദ്വാജ് നിർമ്മിച്ചു. ഇതോടെയാണ് അദ്ദേഹം ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സാമൂഹിക സേവനം പരിഗണിച്ച് 2017-ൽ രാജ്യം നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. ഇതുകൂടാതെ മൈസൂരു സർവകലാശാല ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ അദ്ദേഹത്തിന് ആദരസൂചകമായി ഡോക്ടറേറ്റ് പദവി നൽകിയിട്ടുണ്ട്. ഭരദ്വാജിന്റെ പ്രചോദനാത്മകമായ ജീവിതത്തെ ആസ്പദമാക്കി ചലച്ചിത്ര സംവിധായകൻ സന്തോഷ് കോഡങ്കേരി ‘സേതുബന്ധു’ എന്ന പേരിൽ ഒരു ബയോപിക് ചിത്രവും പ്രഖ്യാപിച്ചിരുന്നു.

  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts