ബെംഗളൂരു: അന്തരീക്ഷത്തിലെ വായുമലിനീകരണം ഗർഭിണികളായ സ്ത്രീകളിൽ മരവിപ്പ് ഉണ്ടാക്കുന്നതായും, അത് ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെയും പ്രസവാനന്തരം കുട്ടിയുടെ വികാസത്തെയും ഗുരുതരമായി ബാധിക്കുമെന്നും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഗവേഷകർ നടത്തിയ പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. ‘ഇ.എം.ബി.ഒ മോളിക്യുലാർ മെഡിസിൻ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അനുസരിച്ച്, ഗർഭകാലത്ത് മലിന വായു ശ്വസിക്കുന്നത് കുട്ടികളിൽ ചലന ഏകോപനക്കുറവ് (Poorer motor coordination), അമിത ഉത്കണ്ഠ, മസ്തിഷ്ക വികാസത്തിലെ തകരാറുകൾ എന്നിവയ്ക്ക് കാരണമാകുമെന്നാണ് കണ്ടെത്തൽ.
അന്തരീക്ഷത്തിലുള്ള പി.എം 2.5 (PM 2.5), നൈട്രജൻ ഡയോക്സൈഡ് തുടങ്ങിയ സൂക്ഷ്മ മലിനീകരണ കണികകൾ ഗർഭിണിയുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ ഓക്സിഡേറ്റീവ് സ്ട്രെസ്സും കോശജ്വലനവും (Inflammation) ഉണ്ടാക്കുന്നുവെന്ന് ബെംഗളൂരുവിലെ പ്രസവ-സ്ത്രീരോഗ വിദഗ്ദ്ധ ഡോ. അഷിത എ.വി വിശദീകരിച്ചു. ഇത് മരവിപ്പിലേക്ക് നയിക്കുകയും കുട്ടിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുന്നത് തടയുകയും ചെയ്യും. ഇത് കുട്ടികളിൽ ശ്വാസകോശ വളർച്ച കുറയ്ക്കാനും, ആസ്ത്മ, വിട്ടുമാറാത്ത ശ്വാസകോശ അണുബാധ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
വിഷാംശമുള്ള നൂറുകണക്കിന് ഖര-ദ്രാവക-വാതകങ്ങളുടെ മിശ്രിതമായ പി.എം 2.5 കണികകളുടെ വലിപ്പം 2.5 മൈക്രോമീറ്ററോ അതിൽ കുറവോ ആണ്. ഇവയുടെ അതിസൂക്ഷ്മമായ വലിപ്പം കാരണം ശ്വാസകോശത്തിലെ വായു അറകളിലൂടെ (Alveoli) രക്തപ്രവാഹത്തിലേക്ക് ഇവയ്ക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കുമെന്നും ഇത് അതീവ അപകടകരമാണെന്നും പൾമണോളജി വിദഗ്ദ്ധൻ ഡോ. ഹരിപ്രസാദ് വി.എസ് വ്യക്തമാക്കി. ബെംഗളൂരുവിൽ മൺസൂണിന് ശേഷവും ശീതകാലത്തും വായുസഞ്ചാരം കുറയുന്നതുമൂലം അന്തരീക്ഷത്തിൽ പി.എം 2.5 കണികകളുടെ അളവ് വൻതോതിൽ വർദ്ധിക്കാറുണ്ടെന്നും ഇത് സ്ഥിതി സങ്കീർണ്ണമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോശം വായുനിലവാരം കുറഞ്ഞ പ്രസവഭാരം (Low birth weight), അകാല പ്രസവം, മറ്റ് ഗർഭകാല സങ്കീർണ്ണതകൾ എന്നിവയ്ക്ക് കാരണമാകുന്നതായി വ്യക്തമായ തെളിവുകളുണ്ടെന്ന് സീനിയർ കൺസൾട്ടന്റ് ഡോ. ചേതന വി. അഭിപ്രായപ്പെട്ടു. ഗർഭകാലത്തെ പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യുമ്പോൾ പോഷകാഹാരത്തിനും അമ്മയുടെ ആരോഗ്യത്തിനുമൊപ്പം അന്തരീക്ഷ വായുവിന്റെ ഗുണനിലവാരവും പരിഗണിക്കേണ്ടതുണ്ട്. വ്യക്തിപരമായ മുൻകരുതലുകൾ കൊണ്ടുമാത്രം വായുമലിനീകരണത്തിൽ നിന്നും പൂർണ്ണ സംരക്ഷണം ലഭിക്കില്ലെന്നും, ഗർഭകാല കൗൺസിലിംഗിന്റെ ഭാഗമായി പരിസ്ഥിതി ആരോഗ്യം കൂടി ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും മുതിർന്ന സ്ത്രീരോഗ വിദഗ്ദ്ധ ഡോ. മേഘ്ന റെഡ്ഡി ജെട്ടി വ്യക്തമാക്കി. വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ശക്തമായ പൊതുജനാരോഗ്യ നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാകണമെന്നും ആരോഗ്യ വിദഗ്ദ്ധർ ആവശ്യപ്പെടുന്നു.
