ബംഗളുരു: മേൽക്കൂര തകർന്ന് വീഴാറായ കെട്ടിടത്തിൽ താർപ്പായ കെട്ടി നിർത്തി കുട്ടികളെ പഠിപ്പിക്കുന്നതായി പരാതി. നരസിംഹരാജപുര മൗലാനാ ആസാദ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ പ്രാദേശിക ഉർദു സ്കൂൾ കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ജില്ലാ ഭരണകൂടം 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജീർണ്ണിച്ച മേൽക്കൂരയിലെ ഓടുകൾ കരാറുകാരൻ നീക്കം ചെയ്തെങ്കിലും പുതിയവ സ്ഥാപിക്കാതെ പണി അപൂർണ്ണമായി ഉപേക്ഷിക്കുകയായിരുന്നു. അപകടാവസ്ഥയിലായ പഴക്കം ചെന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തുകയും, തുടർന്ന് എം.എൽ.എ ടി.ഡി. രാജെഗൗഡ ഇടപെട്ട് പണികൾ തടയുകയും ചെയ്തിരുന്നു. നിലവിൽ ഓടുകൾ മാറ്റിയ ഭാഗത്ത് താർപ്പായ കെട്ടിയാണ് ക്ലാസുകൾ നടത്തുന്നത്. മഴയുള്ള സമയങ്ങളിൽ ക്ലാസ് മുറിക്കുള്ളിലേക്ക് വെള്ളം ചോർന്നൊലിക്കുന്നതായും വാതിലുകളും ജനലുകളും തകർന്ന നിലയിലാണെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മൗലാനാ ആസാദ് സ്കൂൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള പരിധിയിലല്ല വരുന്നതെന്നും ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ ഷബാന അൻജും വ്യക്തമാക്കി. എന്നാൽ അപകടകരമായ മുറികളിൽ കുട്ടികളെ ഇരുത്തി പഠിപ്പിക്കരുതെന്ന് സ്കൂൾ പ്രിൻസിപ്പലിന് കർശന നിർദ്ദേശം നൽകുമെന്ന് അവർ ഉറപ്പുനൽകി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ജില്ലാ ഓഫീസറുടെ ശ്രദ്ധയിൽ വിഷയം എത്തിക്കുമെന്ന് താലൂക്ക് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ എച്ച്.ഡി. നവീൻ കുമാർ അറിയിച്ചു. അതേസമയം, മഴയില്ലാത്ത സമയങ്ങളിൽ മാത്രമാണ് താർപ്പായ ഇട്ട മുറി ഉപയോഗിക്കുന്നതെന്നും മഴ പെയ്യുമ്പോൾ ക്ലാസുകൾ മാറ്റാൻ അധ്യാപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ ഹരീഷ് പ്രതികരിച്ചു.
