ബംഗളൂരു: ഓൺലൈൻ ഗെയിമിംഗിലൂടെയുണ്ടായ ഭീമമായ കടബാധ്യത തീർക്കാൻ അയൽവാസിയായ വയോധികയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചല്ലഘട്ട ഗ്രാമത്തിൽ താമസിക്കുന്ന ഗഗൻ (21) ആണ് അറസ്റ്റിലായത്. അയൽവാസിയായ ജയമ്മയെ (61) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി സ്യൂട്ട്കേസിലാക്കി രാമോഹള്ളി തിമ്മപ്പന തടാകത്തിൽ തള്ളുകയായിരുന്നു.
മകനും കുടുംബത്തിനുമൊപ്പം താമസിച്ചിരുന്ന ജയമ്മ, ഗഗന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇരുവരുടെയും വീടുകൾ തമ്മിൽ പരസ്പരം സഹകരണത്തിലായിരുന്നു. ഇന്ധന പമ്പിലെ ജോലി നഷ്ടപ്പെട്ട ഗഗൻ, ഓൺലൈൻ ഗെയിമുകളിൽ പണം നഷ്ടപ്പെട്ട് വലിയ കടക്കെണിയിലായിരുന്നു. കടം വീട്ടാൻ വഴിയില്ലാതെ വന്നതോടെയാണ് ജയമ്മ സ്ഥിരമായി അണിഞ്ഞിരുന്ന സ്വർണ്ണാഭരണങ്ങൾ കവരാൻ പദ്ധതിയിട്ടത്.
ജൂലൈ 15-ന് ഗഗന്റെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ജയമ്മ അവിടെയെത്തി. സംസാരത്തിനിടയിൽ ഗഗൻ ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മാല, വളകൾ, കമ്മൽ, മോതിരം എന്നിവ കവരുകയുമായിരുന്നു. തുടർന്ന് മൃതദേഹം ചുവന്ന ട്രോളി സ്യൂട്ട്കേസിലാക്കി സ്വന്തം ബൈക്കിൽ കയറ്റി പകൽവെളിച്ചത്തിൽ രാമോഹള്ളി തടാകത്തിലെത്തിച്ച് വെള്ളത്തിൽ തള്ളി.
അമ്മയെ കാണാതായതിനെ തുടർന്ന് ജൂലൈ 16-ന് മകൻ കുംബളഗോഡ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ, ജൂലൈ 21-ന് തടാകത്തിൽ സംശയകരമായ സാഹചര്യത്തിൽ സ്യൂട്ട്കേസ് പൊന്തിക്കിടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സ്യൂട്ട്കേസ് തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പോലീസ് ഗഗനിലേക്ക് എത്തുകയായിരുന്നു. സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും കവർന്ന സ്വർണ്ണാഭരണങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ദക്ഷിണ പടിഞ്ഞാറൻ ഡി.സി.പി അനിത ബി. ഹദ്ദണ്ണവർ അറിയിച്ചു.
