ബെംഗളൂരു: ഇന്ദിരാനഗറിലെ പാർക്കിൽ ഇരിക്കുകയായിരുന്ന രണ്ട് സുഹൃത്തുക്കളുടെ മേൽ മരം ഒടിഞ്ഞുവീണ് ഗുരുതര പരിക്ക്. ഇന്ദിരാനഗർ ബി.എം കാവൽ പാർക്കിൽ ജൂൺ 29-നാണ് സംഭവം നടന്നത്. പാർക്കിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന 24 വയസ്സുകാരായ യുവാവിനും യുവതിക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈറ്റ്ഫീൽഡ് സ്വദേശിയും ഫിറ്റ്നസ് ട്രെയിനറുമായ റോഷൻ വി. പീറ്ററിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും കൈകൾ, തോൾ, വാരിയെല്ലുകൾ എന്നിവയ്ക്ക് ഒടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം നടന്നത്. മരം വീണതിന്റെ ആഘാതത്തിലും തലയിൽ നിന്നുള്ള കടുത്ത രക്തസ്രാവം കാരണവും ഒരു മിനിറ്റോളം റോഷന് ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ലെന്ന് സഹോദരി ഓഷിൻ പറഞ്ഞു. റോഷൻ സഹായത്തിനായി നിലവിളിച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരും വഴിയാത്രക്കാരുമാണ് ഇവരെ രക്ഷപ്പെടുത്തിയത്.
വലിയ മരം പെട്ടെന്ന് മാറ്റാൻ കഴിയാതിരുന്നതിനാൽ നാട്ടുകാർ അതിന്റെ ചില്ലകൾ പൊക്കിപ്പിടിക്കുകയും, ആ വിടവിലൂടെ റോഷൻ പ്രയാസപ്പെട്ട് പുറത്തേക്ക് വരികയുമായിരുന്നു. കൃത്യസമയത്ത് ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിലാണ് ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. വാരിയെല്ലുകൾ ഒടിഞ്ഞ് റോഷന്റെ ശ്വാസകോശത്തിന് പരിക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഒരാഴ്ചയോളം തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ആയിരുന്ന റോഷനെ കഴിഞ്ഞ ദിവസമാണ് വാർഡിലേക്ക് മാറ്റിയത്.
അപകടത്തിൽ പരിക്കേറ്റ ഇന്ദിരാനഗർ സ്വദേശിനിയായ യുവതിക്കും ഗുരുതരമായ പരിക്കുകളുണ്ട്. കോർപ്പറേറ്റ് ജീവനക്കാരിയായ ഇവരുടെ നട്ടെല്ലിനും നെറ്റിക്കും പരിക്കേൽക്കുകയും വാരിയെല്ലുകൾക്ക് ഒടിവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.
