ബംഗളുരു : അമ്മയുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് മൃതദേഹം ശവക്കുഴിയിൽ നിന്ന് പുറത്തെടുത്ത് ബൈക്കിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച മക്കൾ അറസ്റ്റിൽ. ദാവൻഗരെ ജില്ലയിലെ ഹരിഹർ താലൂക്കിലുള്ള അഡാപുര ഗ്രാമത്തിലാണ് നാടിനെ ഒന്നാകെ നടുക്കിയ സംഭവം നടന്നത്. ഏപ്രിൽ 29-ന് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഇറമ്മ (58) എന്ന സ്ത്രീയുടെ അഴുകിയ മൃതദേഹമാണ് മക്കളായ മഞ്ജുനാഥും വെങ്കിടേഷും ചേർന്ന് ശവക്കുഴി തോണ്ടി പുറത്തെടുത്തത്.
തുടക്കത്തിൽ ഇറമ്മയുടെ മരണം ആത്മഹത്യയാണെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്ന് മക്കൾ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട് ഗ്രാമത്തിലെ ബോക്സ് ഡ്രെയിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ പത്തോളം പേരുമായി അമ്മ വഴക്കിട്ടിരുന്നതായും അവരാണ് അമ്മയെ അടിച്ചുകൊന്ന് തൂക്കിലേറ്റിയതെന്നും മക്കൾ ആരോപിച്ചു. അമ്മയുടെ ശരീരത്തിൽ മുറിവടയാളങ്ങൾ ഉണ്ടായിരുന്നുവെന്നും, അതിനാൽ വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് ഇവർ മലേബെന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിലും പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപിക്കപ്പെടുന്നു.
തുടർന്നാണ് പകൽ സമയം കുഴി കുഴിച്ചാൽ നാട്ടുകാർ തടയുമെന്ന ഭയത്താൽ രാത്രി വൈകി സഹോദരങ്ങൾ ചേർന്ന് അമ്മയുടെ കുഴിമാടം തുറന്നത്. അഴുകിയ മൃതദേഹം തുണിയിൽ പൊതിഞ്ഞ് ബൈക്കിന് നടുവിലിരുത്തി രാത്രി തന്നെ ദാവൻഗരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ യാത്രാമധ്യേ ഷാമണൂർ റോഡിന് സമീപം വെച്ച് ബൈക്കിന്റെ നിയന്ത്രണം വിട്ട് മറിയുകയും, ഓടിക്കൂടിയ നാട്ടുകാർ തുണിയിൽ പൊതിഞ്ഞ മൃതദേഹം കാണുകയുമായിരുന്നു.
സംഭവമറിഞ്ഞെത്തിയ മലേബെന്നൂർ പോലീസ് നിയമവിരുദ്ധമായി മൃതദേഹം പുറത്തെടുത്തതിന് സഹോദരങ്ങൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെടുത്തു. കോടതിയുടെയോ തഹസിൽദാരുടെയോ അനുമതിയില്ലാതെ കുഴിച്ചിട്ട മൃതദേഹം തോണ്ടിയെടുക്കാൻ പാടില്ലെന്നാണ് നിയമം. നിലവിൽ മൃതദേഹം ഇറമ്മയുടേത് തന്നെയാണെന്ന് ഉറപ്പുവരുത്താൻ പോലീസ് ഡി.എൻ.എ പരിശോധന നടത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]