നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

ബംഗളൂരു: കാലാവസ്ഥാ പ്രവർത്തകൻ സോനം വങ്‌ചുക്കിനെ ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ബലമായി നീക്കിയ നടപടിയിലും, നീറ്റ് പരീക്ഷാ ചോർച്ചയിലും രാജ്യവ്യാപക പ്രതിഷേധം പുകയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകർ ബംഗളൂരു ഫ്രീഡം പാർക്കിൽ സംഘടിപ്പിച്ച ധർണയിൽ വൻ ജനപങ്കാളിത്തം ദൃശ്യമായി. ജനാധിപത്യപരമായ അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെയും ഉയർന്ന മുദ്രാവാക്യങ്ങൾ പ്രതിഷേധത്തിന് കരുത്തു പകർന്നു.

വിദ്യാർത്ഥികൾ, യുവ ഉദ്യോഗസ്ഥർ, സാംസ്കാരിക-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ എന്നിവരടക്കം നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. തുടർച്ചയായുണ്ടാകുന്ന പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കന്നഡയിലും ഇംഗ്ലീഷിലുമുള്ള പ്ലക്കാർഡുകളേന്തിയാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. “സോനത്തിന്റെ ശബ്ദം രാജ്യത്തിന്റെ ശബ്ദമാണ്” എന്ന പ്രഖ്യാപനവുമായി കന്നഡ ഭാഷയിലുള്ള പ്ലക്കാർഡുകളും ശ്രദ്ധ നേടി.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

രാജ്യത്തെ മത്സരപരീക്ഷകളിൽ നടക്കുന്ന ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുകയായിരുന്ന സോനം വങ്‌ചുക്കിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതാണ് പെട്ടെന്നുള്ള പ്രതിഷേധത്തിന് കാരണമായത്. ഇത് കേവലം ഒരു വ്യക്തിയുടെയോ ഒരു പരീക്ഷയുടെയോ മാത്രം വിഷയമല്ലെന്നും, ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വസനീയത തകരുന്നതിൽ പ്രതിഷേധിച്ച് തങ്ങൾക്ക് തെരുവിലിറങ്ങേണ്ടി വന്നതാണെന്നും സമരത്തിൽ പങ്കെടുത്ത യുവജനങ്ങൾ വ്യക്തമാക്കി.

പ്രതിഷേധ യോഗത്തിൽ സംസാരിച്ച പ്രമുഖ നടനും സാമൂഹിക പ്രവർത്തകനുമായ കിഷോർ, സമരം പരീക്ഷാ ക്രമക്കേടുകളിൽ മാത്രം ഒതുങ്ങിനിൽക്കരുതെന്ന് ആഹ്വാനം ചെയ്തു. കർഷകർ, തൊഴിലാളികൾ, ദളിത് വിഭാഗങ്ങൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരികളോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാത്രമാണ് ജനാധിപത്യം നിലനിൽക്കുന്നതെന്നും, വങ്‌ചുക്കിനെ ബലമായി നീക്കിയ നടപടി ദൗർഭാഗ്യകരമാണെങ്കിലും അത് കൂടുതൽ ജനങ്ങളെ തെരുവിലിറക്കാൻ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

സമരത്തിന്റെ ഭാഗമായി കർണാടകയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ ഡൽഹിയിലേക്ക് പ്രഖ്യാപിച്ചിട്ടുള്ള ‘പാർലമെന്റ് മാർച്ചി’ൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. അതിനോടൊപ്പം തന്നെ ബംഗളൂരു ഫ്രീഡം പാർക്കിലെ സമാധാനപരമായ പ്രക്ഷോഭങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നും അവർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts