ബെംഗളൂരു: മല്ലേശ്വരം സമ്പികെ റോഡിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട തെരുവ് കച്ചവടക്കാരിൽ നിന്ന് നിയമപോരാട്ടത്തിനെന്ന പേരിൽ പണം പിരിക്കുന്നതായി ആക്ഷേപം. കാൽനടപ്പാത ശുദ്ധീകരണ ഡ്രൈവിനെതിരെ കോടതിയെ സമീപിക്കാനായി സ്വതന്ത്ര കച്ചവട യൂണിയനുകൾ ഓരോ കച്ചവടക്കാരനോടും 5000 രൂപ വീതം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മല്ലേശ്വരത്തെ പ്രധാന വാണിജ്യ മേഖലയായ സമ്പികെ റോഡിലെ കാൽനടപ്പാതകളിൽ അധികൃതർ വ്യാപക ഒഴിപ്പിക്കൽ നടത്തിയത്. ഇവിടെ കച്ചവടം നടത്തിയിരുന്ന അറുന്നൂറോളം തെരുവ് കച്ചവടക്കാരെയാണ് അധികൃതർ നീക്കം ചെയ്തത്. തുടർന്ന് ഇവരോട് സമീപത്തെ റോഡുകളിലേക്ക് മാറി കച്ചവടം നടത്താൻ നിർദ്ദേശിച്ചിരുന്നു.
ഒഴിപ്പിക്കൽ നടപടിക്ക് എതിരെ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുന്നതിനായി ഹർജി നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തിങ്കളാഴ്ച കച്ചവടക്കാർ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയമനടപടികൾക്കുള്ള ചെലവിലേക്കായി പണപ്പിരിവ് ആരംഭിച്ചത്. നിലവിൽ ഇരുന്നൂറ്റിയറുപതോളം കച്ചവടക്കാർ 5000 രൂപ വീതം നൽകിക്കഴിഞ്ഞതായാണ് വിവരം. എന്നാൽ വലിയ തുക പിരിക്കുന്നതിനെതിരെ ഒരു വിഭാഗം കച്ചവടക്കാർ രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, ഒഴിപ്പിക്കപ്പെട്ട കച്ചവടക്കാരിൽ ചിലർ വീണ്ടും സമ്പികെ റോഡിലെ കാൽനടപ്പാതകളിലേക്ക് തന്നെ തിരികെ എത്തി കച്ചവടം ആരംഭിച്ചിട്ടുണ്ട്. ഇത് കാൽനടപ്പാതകളിലെ കയ്യേറ്റങ്ങൾ പഴയതുപോലെ തുടരാൻ ഇടയാക്കുമെന്ന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
