ബെംഗളൂരു : കനത്ത വേനലിന് ആശ്വാസമേകി ബംഗളൂരു നഗരത്തിൽ വീണ്ടും മഴയെത്തി. ഞായറാഴ്ച വൈകുന്നേരത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ രീതിയിൽ മഴ പെയ്തു. കുറച്ചുദിവസങ്ങളായി തുടർന്ന ചൂടിന് ശമനം വരുത്തി കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റമുണ്ടായെങ്കിലും, അപ്രതീക്ഷിതമായി എത്തിയ മഴ നഗരജീവിതത്തെയും കാൽനട-വാഹന യാത്രക്കാരെയും ചെറിയ രീതിയിൽ ബാധിച്ചു.
നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ജെ.സി റോഡ്, സിറ്റി മാർക്കറ്റ് പരിസരങ്ങളിലാണ് ആദ്യം മഴ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ രാജാജിനഗർ, മല്ലേശ്വരം, വിജയനഗർ, യശ്വന്ത്പൂർ, ശിവാജിനഗർ, ശേഷാദ്രിപുരം, ഗാന്ധിനഗർ, മജസ്റ്റിക്, ചാമരാജ്പേട്ട് തുടങ്ങിയ പ്രമുഖ ജനവാസ-വ്യാവസായിക മേഖലകളിലും പെയ്ത മഴ നഗരത്തെ തണുപ്പിച്ചു.
മഴ കാലാവസ്ഥയ്ക്ക് കുളിർമയേകിയെങ്കിലും നഗരത്തിലെ പ്രധാന റോഡുകളിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്കിന് ഇത് കാരണമായി. ഞായറാഴ്ച വൈകുന്നേരത്തെ പതിവ് തിരക്കിനിടയിലാണ് മഴ പെയ്തത് എന്നത് ദുരിതം വർദ്ധിപ്പിച്ചു. നനഞ്ഞ റോഡിലൂടെ വാഹനങ്ങൾ വേഗത കുറച്ച് ഓടിക്കേണ്ടി വന്നതിനാൽ പലയിടങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായി. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും ആളുകളുടെ തിരക്ക് കൂടുതലായിരുന്നതിനാൽ ഇവിടങ്ങളിലൂടെയുള്ള യാത്ര കനത്ത തടസ്സങ്ങൾക്കും കാലതാമസത്തിനും ഇടയാക്കി. നേരിയ തോതിലുള്ള മഴ മാത്രമാണ് പെയ്തതെങ്കിലും, ബംഗളൂരുവിന്റെ മധ്യ-പടിഞ്ഞാറൻ മേഖലകളിലെ ഗതാഗത സംവിധാനത്തെ ഇത് സാരമായി ബാധിച്ചു.
