ബംഗളുരുവിലെ തപാൽ വകുപ്പിന്റെ പാർസൽ വഴി ലഹരിമരുന്ന് കടത്തൽ; മലയാളിയുൾപ്പെടെ രണ്ടുപേർക്കെതിരേ കേസ്

ബെംഗളൂരു : തപാൽ വകുപ്പിന്റെ പാർസൽ വഴി ഋഷികേശിൽനിന്ന് ബെംഗളൂരുവിലേക്ക് ലഹരിമരുന്ന് കടത്താൻ ശ്രമിച്ച സംഭവത്തിൽ മലയാളിയുൾപ്പെടെ രണ്ടുപേർക്കെതിരേ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് ( സി.സി.ബി.) കേസെടുത്തു.

6.5 ലക്ഷം രൂപ വിലമതിക്കുന്നതാതാണ് ലഹരിമരുന്നെന്ന് സി.സി.ബി. അറിയിച്ചു. ഒറ്റനോട്ടത്തിൽ വർണക്കടലാസുകൊണ്ടുള്ള സമ്മാനപ്പൊതിയെന്നുതോന്നിക്കുന്ന പെട്ടിക്കുള്ളിൽ ചെറിയ കവറുകളിലാക്കിയ നിലയിലായിരുന്നു ലഹരിമരുന്ന്.

ഇതിൽ ഝാർഖണ്ഡ് സ്വദേശിയെ ഇതിനോടകം അറസ്റ്റുചെയ്തതായും ഋഷികേശിൽനിന്ന് ലഹരിമരുന്ന് തപാൽ വഴി അയച്ച മലയാളിയായ അദിത് സരോവട്ടം ഒളിവിലാണെന്നും സി.സി.ബി. അറിയിച്ചു.

ഝാർഖണ്ഡ് സ്വദേശിയും ബെംഗളൂരു ഹുളിമാവിലെ താമസക്കാരനുമായ റിതിക് രാജ് ആണ് പിടിയിലായത്. കഴിഞ്ഞദിവസം ഇയാളുടെ വിലാസത്തിലേക്ക് തപാൽ വഴി വന്ന 130 ഗ്രാം ലഹരിമരുന്ന് പോലീസ് കണ്ടെത്തിയത്.

തപാൽ വഴി ലഹരിമരുന്ന് എത്തിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് ഏതാനും നാളുകളായി റിതിക് രാജ് സി.സി.ബി.യുടെ നിരീക്ഷണത്തിലായിരുന്നു.

ഇവർ നേരത്തേ നിരവധി തവണ സമാനമായ രീതിയിൽ ലഹരിമരുന്നുകൾ കടത്തിയിരുന്നതായാണ് വിവരം.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് സി.സി.ബി. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us