ബെംഗളൂരു: ഫോട്ടോ എടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ വിധാൻ സൗധയ്ക്ക് മുന്നിൽ പരസ്യമായി കൂട്ടത്തല്ല് നടത്തിയ സംഭവത്തിൽ നാല് നേപ്പാൾ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ശക്തി, ഈശ്വർ, ദിപേന്ദ്ര, ഇവരുടെ മറ്റൊരു കൂട്ടാളി എന്നിവരാണ് അറസ്റ്റിലായത്. ഇന്ദിരാനഗറിനടുത്തുള്ള കഗ്ഗദാസപുരയിലെ ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ഗാർഡുകളായി ജോലി ചെയ്യുന്നവരാണ് ഇവർ.
ഞായറാഴ്ച ചാമരാജ്പേട്ടിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഇരുപതോളം പേരടങ്ങുന്ന സംഘം എത്തിയിരുന്നു. ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവർ വിധാൻ സൗധയ്ക്ക് മുന്നിൽ ഫോട്ടോ എടുക്കാനായി വണ്ടി നിർത്തി. ഇതിനിടെ ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംഘത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ ചെറിയ തർക്കമുണ്ടാവുകയായിരുന്നു. വാക്കുതർക്കം പെട്ടെന്ന് തന്നെ അക്രമത്തിലേക്ക് വഴിമാറുകയും, പരസ്യമായി ഹെൽമെറ്റ് ഉപയോഗിച്ച് ഇരുവിഭാഗവും പരസ്പരം ക്രൂരമായി തല്ലുകയും ചെയ്തു.
തിരക്കേറിയ റോഡിൽ വെച്ചുണ്ടായ ഈ അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നഗരത്തിൽ പൊതുസ്ഥലങ്ങളിൽ ഇത്തരം അക്രമസംഭവങ്ങൾ ആവർത്തിക്കുന്നതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഇതിന് പിന്നാലെ ഉയർന്നു. സംഭവത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിധാൻ സൗധ പോലീസ് കേസെടുക്കുകയും നാല് പ്രതികളെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ പിന്നീട് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
2025-ലും സമാന സംഭവം
കഴിഞ്ഞ വർഷം (2025) നവംബറിലും ബെംഗളൂരുവിൽ സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പൊതുസ്ഥലത്തുണ്ടായ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് സ്വമേധയാ (സുഓ മോട്ടോ) കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]