യുവതിയെ കുത്തികൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കുത്തേറ്റ യുവതിയും ആക്രമിച്ച യുവാവും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇത് ശരിവെക്കുന്ന നിലയിലായിരുന്നു കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴിയും. ഗൂഡല്ലൂര്‍ സ്വദേശിയെയാണ് ഇന്നലെ രാത്രിയില്‍ ആണ്‍സുഹൃത്ത് വയനാട് മൂലങ്കാവ്‌ സ്വദേശി സനില്‍(25) നെഞ്ചില്‍ കത്തി കുത്തിയിറക്കിയത്. ഇതിന് പിന്നാലെ ഇയാള്‍ സ്വയം കഴുത്തറുക്കുകയും ചെയ്തിരുന്നു. ഇയാളുടെ നില ഗുരുതരമാണ്. അതേസമയം, യുവതി അപകടാവസ്ഥ തരണം ചെയ്തു.

ഇരുവരും തമ്മില്‍ രണ്ട് വര്‍ഷമായി അടുപ്പത്തിലായിരുന്നു. യുവതിയുടെ ഭര്‍ത്താവ് മരിച്ചതാണ്. സനിലും വിവാഹിതനാണ്. ഇരുവര്‍ക്കും ഓരോ കുട്ടികളുമുണ്ട്. അതിനിടെ സനില്‍ വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഭാര്യയും കുട്ടിയുമുള്ള സനിലിനെ വിവാഹം കഴിക്കാന്‍ യുവതി തയ്യാറായിരുന്നില്ല. യുവതിയുടെ വീട്ടുകാര്‍ക്കും ഈ ബന്ധത്തോട് എതിര്‍പ്പുണ്ടായിരുന്നു. യുവതി ഇതിനിടയില്‍ സനിലിന്റെ ഭാര്യയുമായും സംസാരിച്ചിരുന്നു.

എന്നാല്‍, യുവതിയുടെ പിന്മാറ്റത്തിന് കാരണം മറ്റാരോടോ ഉള്ള അടുപ്പമാണെന്ന് സനില്‍ കരുതി. മറ്റൊരാളെ യുവതി പ്രണയിക്കുന്നതിനാലാണ് തന്നെ ഒഴിവാക്കുന്നത് എന്നായിരുന്നു ഇയാളുടെ നിലപാട്. യുവതിയുടെ വലത് നെഞ്ചില്‍ കത്തി കുത്തിയിറക്കിയ ശേഷവും ഇയാള്‍ ഇതുതന്നെയാണ് വിളിച്ചുപറഞ്ഞിരുന്നത്.  കുത്തിയതിന് പിന്നാലെ ഇയാള്‍ സ്വയം കഴുത്തറുക്കുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ വെന്നിയൂരില്‍ വെച്ച്‌ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. യുവതി ആലുവയില്‍ ഹോം നഴ്സാണെന്നാണ് വിവരം. ഇവര്‍ അങ്കമാലിയില്‍ നിന്നും യുവാവ് മലപ്പുറം എടപ്പാളില്‍ നിന്നുമാണ് ബസില്‍ കയറിയത്. ഇരുവരുടെയും ടിക്കറ്റ് സുല്‍ത്താന്‍ ബത്തേരിയിലേക്കാണ്. യാത്രയുടെ തുടക്കത്തില്‍ ബസിന്റെ മധ്യഭാഗത്തെ സീറ്റില്‍ ഒരുമിച്ചായിരുന്നു ഇരുവരും ഇരുന്നിരുന്നത്. എന്നാല്‍ കോട്ടക്കലില്‍ വച്ച്‌ റിസര്‍വേഷന്‍ യാത്രക്കാര്‍ കയറിയതോടെ പിന്‍സീറ്റിലേക്ക് മാറുകയായിരുന്നു.

പരിക്കേറ്റ ഇവരെ യാത്രക്കാരും ബസ് ജീവനക്കാരുംചേര്‍ന്ന് ആദ്യം തിരൂരങ്ങാടി എം.കെ.എച്ച്‌. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ഇവരെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us