ബംഗളുരു : ധാർവാഡിൽ അതീവ സുരക്ഷിതത്വമുള്ള ഫ്ലാറ്റ് സമുച്ചയത്തിനുള്ളിൽ ഡോക്ടറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എട്ടുവയസ്സുകാരനായ മകനെ ഗുരുതരമായ കുത്തേറ്റ പരിക്കുകളോടെയും കണ്ടെത്തിയിട്ടുണ്ട്. കർണാടക ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ കിരൺ ഹൊനണ്ണവർ (45) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യ ഡോ. പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സമയത്ത് ഡോ. കിരണ്‍, ഡോ. പ്രിയങ്ക, മകന്‍ എന്നിവര്‍ മാത്രമാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നതെന്നും പുറത്തുനിന്ന് ആരും ഫ്‌ളാറ്റിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് സൂചനയെന്നും ഹുബ്ലി-ധാര്‍വാഡ് പോലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ അറിയിച്ചു.
കിരണിനെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് നാടിനെ നടുക്കിയ ഈ സംഭവം പുറത്തറിയുന്നത്. ബന്ധുക്കൾ വിളിച്ചപ്പോഴെല്ലാം ഭർത്താവ് വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും പറഞ്ഞ് പ്രിയങ്ക ഒഴിഞ്ഞുമാറുകയായിരുന്നു. വൈകുന്നേരമായിട്ടും കിരണിനെ ഫോണിൽ കിട്ടാതായതോടെ സംശയം തോന്നിയ ബന്ധുക്കൾ ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത മുറിയിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ കുട്ടിയെയും കണ്ടെത്തുകയായിരുന്നു.
നിലവിൽ കസ്റ്റഡിയിലുള്ള പ്രിയങ്ക പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കി. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ കൊലപാതകത്തിന്റെ യഥാർഥ കാരണവും കൃത്യം നടന്ന സമയവും വ്യക്തമാകൂ എന്ന് സബർബൻ പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]