ബെംഗളൂരു : ചിക്കബല്ലാപ്പൂർ ജില്ലയിലെ മുദ്ദേനഹള്ളിക്ക് സമീപമുള്ള ഹോംസ്റ്റേയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ കാമുകനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചിക്കബല്ലാപ്പൂർ താലൂക്കിലെ സുൽത്താൻപേട്ട് സ്വദേശിയായ സുരഭിയാണ് കൊല്ലപ്പെട്ടത്. മുദ്ദേനഹള്ളിയിലെ ഒരു ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി നോക്കുകയായിരുന്ന സുരഭി അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. കേസിൽ പ്രതിയായ മുഹമ്മദ് സഞ്ജിത് അലി കേരള സ്വദേശിയും ബെംഗളൂരുവിൽ ടാക്സി ഡ്രൈവറുമാണ്. സഞ്ജിത്തിന്റെ ടാക്സിയിലെ സ്ഥിരം യാത്രക്കാരിയായിരുന്ന സുരഭി, ഈ പരിചയത്തിലൂടെയാണ് സഞ്ജിത്തുമായി അടുത്തതും പിന്നീട് പ്രണയത്തിലായതുമെന്ന് അന്വേഷണത്തിൽ വ്യക്തമായി.
അടുത്തകാലത്തായി ഇരുവരും തമ്മിൽ കടുത്ത തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. മുൻപ് നടന്ന ഒരു വഴക്കിനിടെ സഞ്ജിത്തിന്റെ ക്രൂരമായ മർദ്ദനമേറ്റ് സുരഭിയുടെ മുഖത്തും കണ്ണുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സംഭവത്തെ തുടർന്ന് സുരഭി ബെംഗളൂരുവിലെ ബനശങ്കരി പോലീസ് സ്റ്റേഷനിൽ സഞ്ജിത്തിനെതിരെ പരാതി നൽകിയിരുന്നതായും വ്യക്തമായിട്ടുണ്ട്.
സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് സുരഭിയാണ് പ്രതിയുടെ പേരിൽ ഹോംസ്റ്റേയിൽ മുറി ബുക്ക് ചെയ്തത്. തൊട്ടടുത്ത ദിവസം സഞ്ജിത് മുദ്ദേനഹള്ളിയിലെ ഈ ഹോംസ്റ്റേയിൽ എത്തുകയും, അവിടെ വെച്ച് സുരഭിയെ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. സുരഭിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യത. കേസിൽ മയക്കുമരുന്ന് ഉപയോഗത്തിന് എന്തെങ്കിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ടെങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകത്തിന് ശേഷം സഞ്ജിത് സ്വയം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിൽ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അന്വേഷണത്തിനിടയിൽ ഹോംസ്റ്റേ മുറിയിൽ നിന്ന് ഒരു ഡയറി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൃത്യം നടന്നതിന്റെ കൃത്യമായ കാരണവും സാഹചര്യവും വ്യക്തമാകാൻ ഈ ഡയറിയിലെ വിവരങ്ങളും മറ്റ് തെളിവുകളും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. കേസിൽ മറ്റെന്തെങ്കിലും സാമുദായിക വശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ നിലവിൽ ഔദ്യോഗികമായ മറ്റ് നിഗമനങ്ങളിലൊന്നും എത്തിച്ചേർന്നിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
