ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

ബെംഗളൂരു: ദേശീയപാത 66-ൽ മംഗളൂരു ബൈക്കംപടിക്ക് സമീപം സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് വൻ കവർച്ച. മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലേക്ക് കാറിൽ വരികയായിരുന്ന പയ്യന്നൂരിലെ സ്വർണ്ണ വ്യാപാരിയായ വികാസ് സുബ്ബറാവു ധൻവാഡെ (44), ഭാര്യ രൂപാലി (38), മകൻ വിഫുൽ (14) എന്നിവരാണ് സിനിമാറ്റിക് മോഡൽ കവർച്ചയ്ക്ക് ഇരയായത്. തോക്കും മാരകായുധങ്ങളുമായി മുഖംമൂടി ധരിച്ചെത്തിയ ഏഴംഗ സംഘം വ്യാപാരിയെ റോഡിൽ തള്ളി പരിക്കേൽപ്പിച്ച ശേഷം, ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി 180 ഗ്രാം സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു.

കഴിഞ്ഞ 12 വർഷമായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ താമസിക്കുകയും അവിടെ സ്വർണ്ണാഭരണ നിർമ്മാണശാലയും കടയും നടത്തുകയും ചെയ്യുന്നയാളാണ് വികാസ് സുബ്ബറാവു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു അടുത്ത സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം കുടുംബത്തോടൊപ്പം സ്വന്തം സ്വിഫ്റ്റ് കാറിൽ പയ്യന്നൂരിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം. തിങ്കളാഴ്ച പുലർച്ചെ 2:15 ഓടെ മംഗളൂരു പനമ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബൈക്കംപാടിയ ദ്വാര ഹോട്ടലിന് മുന്നിലെ ജംഗ്ഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

കേരള രജിസ്ട്രേഷനിലുള്ള രണ്ട് കാറുകളിലും ബെംഗളൂരു രജിസ്ട്രേഷനിലുള്ള ഒരു ഇന്നോവയിലുമായി വ്യാപാരിയുടെ കാറിനെ പിന്തുടർന്ന കവർച്ചാ സംഘം ജംഗ്ഷനിൽ വെച്ച് ഇവരുടെ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് കാറിൽ നിന്നിറങ്ങിയ മുഖംമൂടി ധാരികൾ വികാസിനെ മാരകായുധങ്ങളുമായി ക്രൂരമായി ആക്രമിച്ച് റോഡിലേക്ക് തള്ളിയിട്ടു. അതിനുശേഷം ഭാര്യയെയും മകനെയും അതേ സ്വിഫ്റ്റ് കാറിൽ തട്ടിക്കൊണ്ടുപോയി പനമ്പൂർ ബീച്ച് റോഡിലേക്ക് തിരിച്ചുവിട്ടു.

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ വെച്ച് രൂപാലിയുടെ കൈവശമുണ്ടായിരുന്ന ബാഗ് തട്ടിയെടുത്ത് അതിലുണ്ടായിരുന്ന 180 ഗ്രാം സ്വർണ്ണാഭരണങ്ങളും മൊബൈൽ ഫോണുകളും സംഘം കവർന്നു. എന്നാൽ ബാഗിലുണ്ടായിരുന്ന സ്വർണ്ണം മാത്രമാണ് ഇവർ എടുത്തത്. രൂപാലി ധരിച്ചിരുന്ന ആഭരണങ്ങളോ, വസ്ത്രങ്ങളോ, കാറിലുണ്ടായിരുന്ന മറ്റ് സാധനങ്ങളോ അക്രമികൾ തൊട്ടില്ല എന്നത് ശ്രദ്ധേയമാണ്. പിന്നീട് അമ്മയെയും മകനെയും പനമ്പൂർ ബീച്ച് റോഡിലെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ സ്വിഫ്റ്റ് കാറുമായി കടന്നുകളഞ്ഞു.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

പുലർച്ചെ ഹൈവേയിൽ മറ്റ് വാഹനങ്ങളുടെ തിരക്കുണ്ടായിരുന്നിട്ടും യാതൊരു ഭയവുമില്ലാതെയാണ് കവർച്ചാ സംഘം ഈ ക്രൂരത നടത്തിയത്. കവർച്ചയുടെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പനമ്പൂർ പോലീസ് ഹൈവേയിൽ പരിക്കേറ്റു കിടന്ന വികാസിനെയും ബീച്ച് റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഭാര്യയെയും മകനെയും രക്ഷപ്പെടുത്തി പ്രഥമശുശ്രൂഷ നൽകി. തിങ്കളാഴ്ച ഉച്ചയോടെ പനമ്പൂർ പോലീസ് ഇൻസ്പെക്ടർ സലിം അബ്ബാസിന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി ഇരകളിൽ നിന്ന് മൊഴിയെടുത്തു.

സംഭവത്തിന് പിന്നിൽ വികാസിന്റെ അടുത്ത വൃത്തങ്ങൾക്ക് പങ്കുണ്ടോ എന്ന് പോലീസ് ശക്തമായി സംശയിക്കുന്നുണ്ട്. വികാസ് സാംഗ്ലിയിലെ വിവാഹത്തിന് പോയതും സ്വർണ്ണവുമായി മടങ്ങുന്നതുമായ കൃത്യമായ വിവരങ്ങൾ അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർക്ക് മാത്രമേ അറിയാൻ സാധിക്കൂ എന്നതാണ് ഈ സംശയത്തിന് കാരണം. അതിനാൽ ബിസിനസ്സ് പങ്കാളികളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

പ്രതികളെ കണ്ടെത്തുന്നതിനായി നിരവധി പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രധാന സൂചനകൾ ലഭിച്ചതായും പ്രതികളെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി അറിയിച്ചു.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts