ബെംഗളൂരു: യഥാർത്ഥ ദേശീയത മറച്ചുവെച്ച് റേഷൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും ഉൾപ്പെടെയുള്ള ഇന്ത്യൻ രേഖകൾ സമ്പാദിച്ച പാകിസ്താൻ സ്വദേശിനിയായ സ്ത്രീയെയും മകനെയും കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. യു.എ.ഇയിൽ ജോലി ചെയ്യുന്ന കർണാടക ബാഗേപള്ളി സ്വദേശി മുഹമ്മദ് അയൂബിന്റെ ഭാര്യ ഫറാ നാസ്, ഇവരുടെ പാകിസ്താനിൽ ജനിച്ച മകൻ മുഹമ്മദ് ഫർദീൻ എന്നിവരാണ് ചിക്കബല്ലപുര ജില്ലയിൽ പിടിയിലായത്.
മുഹമ്മദ് അയൂബ് ഇന്ത്യൻ പൗരനാണ്. ഇവരുടെ മറ്റ് മൂന്ന് മക്കൾക്ക് ഇന്ത്യൻ പൗരത്വമുണ്ട്. പ്രതികൾ തങ്ങളുടെ പൗരത്വം സംബന്ധിച്ച വിവരങ്ങൾ ബോധപൂർവ്വം മറച്ചുവെച്ചാണ് ഔദ്യോഗിക രേഖകൾ കൈക്കലാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി ചിക്കബല്ലാപുർ പൊലീസ് സൂപ്രണ്ട് (എസ്.പി) കുശാൽ ചൗക്സി അറിയിച്ചു.
യു.എ.ഇയിൽ വെച്ചാണ് മുഹമ്മദ് അയൂബ് ഖാൻ പാകിസ്താൻ പൗരയായ ഫറാ നാസിനെ വിവാഹം കഴിക്കുന്നത്. ഈ ദമ്പതികൾക്ക് നാല് കുട്ടികളാണുള്ളത്. ഇതിൽ മൂത്ത മകനായ മുഹമ്മദ് ഫർദീൻ പാകിസ്താനിലാണ് ജനിച്ചത്. ഫറാ നാസും മുഹമ്മദ് ഫർദീനും പാകിസ്താൻ പൗരന്മാരാണെന്നും എന്നാൽ മുഹമ്മദ് അയൂബ് ഖാനും മറ്റ് മൂന്ന് കുട്ടികളും ഇന്ത്യൻ പൗരന്മാരാണെന്നും എസ്.പി വ്യക്തമാക്കുകയുണ്ടായി. നിലവിൽ ബാഗെപള്ളിയിലാണ് ഈ കുടുംബം താമസിച്ചുവരുന്നത്.
സംഭവത്തെ തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ ഇവരുടെ രേഖകൾ വിശദമായി പരിശോധിച്ച് നിലവിലുണ്ടായിരുന്ന റേഷൻ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും റദ്ദാക്കിയിട്ടുണ്ട്. ദേശീയത മറച്ചുവെച്ച് നിയമവിരുദ്ധമായി രേഖകൾ സമ്പാദിച്ചതിനെതിരെ ബാഗേപ്പള്ളി തഹസിൽദാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പ്രതികളായ ഫറാ നാസ്, മുഹമ്മദ് ഫർദീൻ എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]