ബെംഗളൂരു: നഗരത്തിലെ മാറത്തഹള്ളിയിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഫ്ലിപ്കാർട്ട് ഡെലിവറി എക്സിക്യൂട്ടിവിനെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തു. വിജയ് മല്ലികാർജുൻ കാമത്ത് (33) എന്നയാളാണ് പിടിയിലായത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 75, 79, 329(2) എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ മാറത്തഹള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്.
യുവതി തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ വിവരിക്കുകയും, അതിക്രമത്തിനിടെ മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതും. ഫ്ലാറ്റിൽ പാഴ്‌സൽ എത്തിക്കാനായി വന്ന ഡെലിവറി എക്സിക്യൂട്ടിവ് തന്നോട് ശുചിമുറി ഉപയോഗിക്കാൻ അനുവാദം ചോദിച്ചതായി യുവതി വ്യക്തമാക്കുന്നു.
വീട്ടിലേക്ക് അപരിചിതരെ പ്രവേശിപ്പിക്കാറില്ലെന്ന് യുവതി ആവർത്തിച്ചു പറഞ്ഞിട്ടും പ്രതി പിന്തിരിയാൻ തയ്യാറായില്ല. തുടർന്ന് തന്റെ പാദരക്ഷകൾ ഊരിമാറ്റി സമ്മതമില്ലാതെ ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാൾ യുവതിയോട് വളരെ മോശമായ രീതിയിൽ പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയുടെയും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]