സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്

ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ കെ.ആർ സർക്കിളിൽ നിർത്തിയിട്ടിരുന്ന വായു വജ്ര (വോൾവോ) ബസിന് പിന്നിൽ ബിഎംടിസി ബസ് ഇടിച്ചുകയറി നിരവധി യാത്രക്കാർക്ക് പരിക്ക്. ശനിയാഴ്ച രാവിലെയാണ് നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നിൽ യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തുകയും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയും ചെയ്ത അപകടമുണ്ടായത്.

രാവിലെ 8:50 ഓടെ ശേഷാദ്രി റോഡിൽ കെ.ആർ സർക്കിളിന് സമീപം ട്രാഫിക് സിഗ്നലിൽ അനേക്കലിലേക്ക് പോകുകയായിരുന്ന വായു വജ്ര ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം മജസ്റ്റിക്കിൽ നിന്ന് അത്തിബെലെയിലേക്ക് വരികയായിരുന്ന മറ്റൊരു ബിഎംടിസി ബസ് നിയന്ത്രണം വിട്ട് വായു വജ്ര ബസിന്റെ പിൻഭാഗത്തേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പുറകിലിടിച്ച ബസിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും വായു വജ്ര ബസിന്റെ പിൻഭാഗത്തിന് കടുത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

അപകടസമയത്ത് വായു വജ്ര ബസിൽ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ പുറകിലെ ബസിന്റെ ഡ്രൈവർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിന്റെ മുൻഭാഗത്ത് ഇരുന്നിരുന്ന ഒരു വനിതാ യാത്രക്കാരിയുടെ കാൽ തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങൾ എത്തി ഹൈഡ്രോളിക് ഉപകരണങ്ങൾ ഉപയോഗിച്ച് ബസിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് ഇവരെ പുറത്തെടുത്തത്. ഇവർക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. നിസ്സാര പരിക്കേറ്റ മറ്റ് യാത്രക്കാർക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

ട്രാഫിക് സിഗ്നലിൽ മുന്നിലെ ബസ് നിർത്തിയപ്പോൾ പുറകിലെ ബസിന് വേഗത നിയന്ത്രിക്കാൻ കഴിയാതെ വന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ട്രാഫിക്, വെസ്റ്റ്) അനൂപ് ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ആരുടെയും പരിക്ക് ജീവന് ഭീഷണിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മജസ്റ്റിക്കിൽ നിന്ന് അത്തിബെലെയിലേക്ക് സർവീസ് നടത്തിയിരുന്ന ഡിപ്പോ 3-ന്റെ ടാറ്റാ സ്മാർട്ട് മൊബിലിറ്റി ബസാണ് (KA-51-AJ-6163) അപകടമുണ്ടാക്കിയത്. മുന്നിലുണ്ടായിരുന്ന വായു വജ്ര ബസ് (KA-01-AA-4163) ഡിപ്പോ 7-ന്റേതാണ്.

  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം

അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തകർന്ന ബസുകൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിഎംടിസി ഡിവിഷണൽ കൺട്രോളറും ടാറ്റ സ്മാർട്ട് മൊബിലിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗതാഗത മന്ത്രി ഭൈരതി സുരേഷ്, ട്രാൻസ്പോർട്ട് സെക്രട്ടറി ദീപ ചോലൻ, ബിഎംടിസി മാനേജിംഗ് ഡയറക്ടർ രഘുനന്ദൻ മൂർത്തി എന്നിവർ സെന്റ് മാർത്താസ് ആശുപത്രി സന്ദർശിച്ച് പരിക്കേറ്റ യാത്രക്കാരുടെയും ഡ്രൈവറുടെയും ആരോഗ്യനില വിലയിരുത്തി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ബിഎംടിസിയും പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts