ബെംഗളൂരു: നമ്മ മെട്രോ സർവീസുകൾ തുടർച്ചയായി തടസ്സപ്പെടുന്ന പശ്ചാത്തലത്തിൽ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെതിരെ (ബി.എം.ആർ.സി.എൽ) കർശന നടപടിയുമായി റെയിൽവേ സുരക്ഷാ അതോറിറ്റി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മെട്രോ സർവീസുകളിലുണ്ടായ തടസ്സങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി, പരിഹാര നടപടികൾ വ്യക്തമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ റെയിൽവേ സുരക്ഷാ ചീഫ് കമീഷണറും സതേൺ റേഞ്ച് മെട്രോ റെയിൽവേ സുരക്ഷാ കമീഷണറുമായ ജനക് കുമാർ ഗാർഗ് ബി.എം.ആർ.സി.എല്ലിന് നിർദ്ദേശം നൽകി. ഇതിനുപുറമെ കോർപ്പറേഷന്റെ നിലവിലെ പ്രവർത്തന രീതികളെക്കുറിച്ച് സമഗ്രമായ ഓഡിറ്റ് നടത്താനും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ നമ്മ മെട്രോയുടെ സുരക്ഷയും പരിപാലനവും സംബന്ധിച്ച് അടിയന്തരമായി ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് സുരക്ഷാ കമീഷണർക്ക് കത്തെഴുതിയതിനെ തുടർന്നാണ് ഈ സുപ്രധാന നീക്കം. വിവിധ സാങ്കേതിക പ്രശ്നങ്ങൾ കാരണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇരുപതോളം തവണയാണ് മെട്രോ സർവീസുകൾ തടസ്സപ്പെട്ടതെന്ന് മാധ്യമ റിപ്പോർട്ടുകൾ ഉദ്ധരിച്ച് എം.പി ചൂണ്ടിക്കാട്ടിയിരുന്നു. മെട്രോ ശൃംഖലയിലെ പർപ്പിൾ ലൈനിലാണ് ഇത്തരം തടസ്സങ്ങളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയും കബൺ പാർക്ക് സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാർ കാരണം ട്രെയിനുകൾ വൈകുകയും യാത്രക്കാർ കടുത്ത അസൗകര്യങ്ങൾ നേരിടുകയും ചെയ്തിരുന്നു.
തേജസ്വി സൂര്യ എം.പിക്ക് നൽകിയ ഔദ്യോഗിക മറുപടിയിലാണ് സി.എം.ആർ.എസ് പുതിയ നിർദ്ദേശങ്ങളെക്കുറിച്ച് വ്യക്തമാക്കിയത്. 2002 ലെ മെട്രോ റെയിൽവേസ് (ഓപറേഷൻ ആൻഡ് മെയിന്‍റനൻസ്) ആക്ട് പ്രകാരം മെട്രോയുമായി ബന്ധപ്പെട്ട സുരക്ഷാ കാര്യങ്ങളിൽ കമീഷണർക്ക് പൂർണ്ണമായ അധികാരമുണ്ടെന്ന് മറുപടിയിൽ ഓർമ്മിപ്പിച്ചു. ജീവഹാനിയോ പരിക്കുകളോ ഉണ്ടാകുന്ന അപകടങ്ങളിൽ നിയമപരമായ അന്വേഷണം നടത്തുന്നതും, പുതിയ മെട്രോ ലൈനുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് അനുമതി നൽകുന്നതും, പുതിയ റോളിങ് സ്റ്റോക്കുകൾ ഏർപ്പെടുത്തുന്നതിന് അംഗീകാരം നൽകുന്നതും കമീഷണറുടെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി മെട്രോയുടെ പ്രവർത്തനങ്ങളിൽ അടിയന്തര ഇടപെടൽ നടത്തിയിരിക്കുന്നത്.
