ബെംഗളൂരു: വെള്ളത്തിൽ മുങ്ങിമരിച്ചവരെ ഉപ്പിലിട്ടാൽ ജീവൻ തിരിച്ചുകിട്ടുമെന്ന സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങളിലും അന്ധവിശ്വാസത്തിലും വിശ്വസിച്ച്, അപകടത്തിൽപ്പെട്ട ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിൽ മൂടിവെച്ച് ബന്ധുക്കൾ. കർണാടകയിലെ ബാഗൽകോട്ട് നവനഗറിലാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. നവനഗർ സ്വദേശികളുടെ പതിനെട്ട് മാസം പ്രായമുള്ള ആമിന എന്ന പെൺകുട്ടിയാണ് വാട്ടർ ടാങ്കിൽ (സംമ്പ്) വീണു മരിച്ചത്. എന്നാൽ കുട്ടി മരിച്ചുവെന്ന് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന കുടുംബം, കുട്ടിയെ പുനരുജ്ജീവിപ്പിക്കാമെന്ന അന്ധവിശ്വാസത്തിൽ മൃതദേഹം മണിക്കൂറുകളോളം ഉപ്പിൽ മൂടിവെക്കുകയായിരുന്നു.
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ എതിർവശത്തുള്ള വീടിന്റെ ഭൂഗർഭ ജലസംഭരണിയിലേക്ക് വീഴുകയായിരുന്നു. വളരെ വൈകിയാണ് കുട്ടി ടാങ്കിൽ വീണ വിവരം വീട്ടുകാർ ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. വിവരമറിഞ്ഞ് നവനഗർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ കുട്ടിക്ക് ജീവനുണ്ടെന്ന് ഉറച്ചുവിശ്വസിച്ച മാതാപിതാക്കളും ബന്ധുക്കളും ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം മുറിക്ക് സമീപം വെച്ച് കുട്ടിയെ രക്ഷിക്കാനായി തീവ്രശ്രമം തുടങ്ങി. മുങ്ങിമരിച്ചയാളെ ഉപ്പിൽ മുക്കിയാൽ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന തെറ്റായ വിശ്വാസപ്രകാരം കുട്ടിയുടെ മുഖം മാത്രം പുറത്തുവിട്ട് ശരീരം മുഴുവൻ ഇവർ ഉപ്പിൽ മൂടിവെച്ചു.
ഇതോടൊപ്പം കുട്ടിയുടെ ചെവിക്ക് സമീപം മൊബൈൽ ഫോണിൽ പ്രാർത്ഥനകളും കേൾപ്പിച്ചു. രണ്ട് മണിക്കൂറിലധികം ഈ അവസ്ഥയിൽ തുടർന്നുവെങ്കിലും കുട്ടിയിൽ യാതൊരു ചലനവും ഉണ്ടായില്ല. ഒടുവിൽ ആശുപത്രിയിലെ ഡോക്ടർമാർ ഇടപെട്ട് കുടുംബാംഗങ്ങൾക്ക് കൃത്യമായ വൈദ്യോപദേശവും ശാസ്ത്രീയ വിവരങ്ങളും നൽകിയതോടെയാണ് ഇവർ പിന്മാറാൻ തയ്യാറായത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മൃതദേഹം ഉപ്പിൽ നിന്ന് പുറത്തെടുക്കുകയും തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു. ഇതിനുശേഷമാണ് മൃതദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ നടത്തിയത്.
അപകടങ്ങളിൽപ്പെട്ട് ആളുകൾക്ക് ജീവൻ നഷ്ടമാകുമ്പോൾ ഇത്തരം അന്ധവിശ്വാസങ്ങളിൽ പെട്ട് വിലപ്പെട്ട സമയം കളയരുതെന്ന് അധികൃതരും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. വെള്ളത്തിൽ വീഴുന്നവർക്ക് ജീവൻ നിലനിൽക്കുന്ന ഘട്ടത്തിൽ എത്രയും വേഗം കൃത്യമായ പ്രഥമശുശ്രൂഷ നൽകുകയും ഒട്ടും സമയം കളയാതെ അടിയന്തര വൈദ്യചികിത്സ ലഭ്യമാക്കുകയുമാണ് ചെയ്യേണ്ടതെന്ന് ഡോക്ടർമാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
