ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ 13 വയസ്സുകാരിയായ മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഇരയായ പെൺകുട്ടിയുടെ അമ്മ മഹീന്ദ്ര പാർക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
കുടുംബവുമായി അകന്നു കഴിയുന്ന പിതാവ് വേറെ സ്ഥലത്താണ് താമസിക്കുന്നത്. പെൺകുട്ടിയും അമ്മയും പത്തു വയസ്സുള്ള സഹോദരനും മാത്രമാണ് ജഹാംഗീർപുരിയിലെ വീട്ടിൽ താമസം. അമ്മയും അനിയനും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പിതാവ് അവിടെയെത്തുകയും കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ ഉടൻ പിടികൂടുമെന്ന് വ്യക്തമാക്കി.
