ബെംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ നിര്യാണത്തിൽ നാട് മുഴുവൻ ദുഃഖത്തിലാണ്ട് നിൽക്കെ, പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന ചെറുമകനും മുൻ എം.പിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് ശവസംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാനായില്ല. ഗുരുതരമായ ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രജ്വലിന് നിയമപരമായ തടസ്സങ്ങൾ കാരണം പരോളിന് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. ശിക്ഷിക്കപ്പെട്ട തടവുകാർക്ക് പരോൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് രണ്ട് വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കണമെന്നിരിക്കെ, കേസിന്റെ ഗുരുതാവസ്ഥ കണക്കിലെടുത്ത് കോടതി ജാമ്യമോ ഇടക്കാല ആശ്വാസമോ നൽകാൻ സാധ്യതയില്ലെന്നതിനാലാണ് ഔദ്യോഗിക അപേക്ഷ സമർപ്പിക്കാതിരുന്നത്.
എന്നാൽ മാനുഷിക പരിഗണന മുൻനിർത്തി മുത്തശ്ശിയുടെ സംസ്കാര ചടങ്ങുകൾ കാണാൻ അവസരമൊരുക്കണമെന്ന് പ്രജ്വൽ ജയിൽ അധികൃതരോട് അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്ന് അപേക്ഷ പരിഗണിച്ച ജയിൽ ഡി.ജി. അലോക് കുമാർ, ജയിൽ സെല്ലിലെ ടിവി വഴിയോ വീഡിയോ കോൺഫറൻസിങ് വഴിയോ സംസ്കാര ചടങ്ങുകൾ തത്സമയം കാണാൻ പ്രജ്വലിന് അനുമതി നൽകി.
ഹോളേനരസിപൂരിന്റെ പ്രാന്തപ്രദേശത്തുള്ള ശ്മശാനത്തിൽ ഉച്ചയോടെയാണ് ചെന്നമ്മയുടെ മൃതദേഹം സംസ്കരിച്ചത്. ഇളയ മകൻ രമേശ് അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കുമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. ചെന്നമ്മയുടെ നിര്യാണത്തെ തുടർന്ന് ഹോളേനരസിപൂരിൽ വ്യാപാരികൾ സ്വമേധയാ കടകളടച്ച് ബന്ദ് ആചരിക്കുകയാണ്. നാട്ടുകാരുടെ ആവശ്യങ്ങളിൽ എപ്പോഴും പങ്കുചേർന്നിരുന്ന പ്രിയപ്പെട്ട ‘ദൊഡ്ഡമ്മ’യ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വലിയൊരു ജനസഞ്ചയം തന്നെ പ്രദേശത്ത് തടിച്ചുകൂടി.
