ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ കോൺഗ്രസ് വൻ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളുടെ പങ്കാളിത്തം കൊണ്ട് പ്രതിഷേധം ശ്രദ്ധേയമായി.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർക്കൊപ്പം കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തുടങ്ങിയ മുതിർന്ന നേതാക്കളും പ്രതിഷേധ സ്ഥലത്തെത്തി ധർണയിൽ പങ്കാളികളായി. പാർട്ടി ദേശീയ-സംസ്ഥാന തലങ്ങളിലെ പ്രമുഖ നേതാക്കളും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഭാവി വച്ചാണ് കേന്ദ്ര സർക്കാർ പന്താടുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പരീക്ഷാ ചോർച്ചയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എത്രയും വേഗം രാജിവയ്ക്കണമെന്ന് സമരം നയിക്കുന്ന നേതാക്കൾ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിലും വിഷയം ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
