ബെംഗളൂരു : നഗരത്തിലെ ഷാമണൂർ റോഡിൽ മദ്യപിച്ചെത്തി പോലീസിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്ത ഉന്നത കുടുംബാംഗമായ യുവതിക്കെതിരെ കേസ്. മദ്യപിച്ച് അമിതവേഗതയിൽ ഥാർ കാർ ഓടിച്ചുവന്ന യുവതിയെ, വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം തടയുകയായിരുന്നു. ഇതിൽ പ്രകോപിതയായ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടറെ (പി.എസ്.ഐ) ചവിട്ടുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
റോഡിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പോലീസ് നടത്തിയ പ്രത്യേക പരിശോധനയ്ക്കിടയിലാണ് യുവതി പിടിയിലായത്. മദ്യപിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി പോലീസ് ബ്രെത്ത് അനലൈസർ നൽകിയപ്പോൾ, ഉപകരണത്തിലേക്ക് വായു ഊതിനൽകുന്നതിന് പകരം ശ്വാസം ഉള്ളിലേക്ക് എടുത്ത് യുവതി പോലീസിനെ പറ്റിക്കാൻ ശ്രമിച്ചു. തുടർന്ന് കൃത്യമായി ഊതാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ യുവതി, റോഡിൽ പരസ്യമായി അസഭ്യവർഷം നടത്തുകയും ആക്രോശിക്കുകയുമായിരുന്നു.
യുവതി പോലീസിനോട് തർക്കിക്കുന്നതിന്റെയും കൈയേറ്റം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ വഴിയാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ ആക്രമിച്ചതിനും യുവതിക്കെതിരെ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
