ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു ലാൽബാഗിൽ സംഘടിപ്പിക്കുന്ന പ്രശസ്തമായ പുഷ്പമേള ഓഗസ്റ്റ് 6-ന് ആരംഭിക്കുന്നു. ഗംഗാ രാജവംശത്തിന്റെ പ്രതാപവും സാംസ്കാരിക പാരമ്പര്യവും പ്രമേഹമാക്കിയാണ് ഇത്തവണത്തെ മേള ഒരുക്കിയിരിക്കുന്നത്. 2.75 കോടി രൂപ ചെലവഴിച്ച് തയാറാക്കിയ പ്രദർശനം ഓഗസ്റ്റ് 6 മുതൽ 17 വരെയുള്ള 12 ദിവസങ്ങളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ഓഗസ്റ്റ് 6-ന് രാവിലെ 11 മണിക്ക് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മേള ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് സന്ദർശന സമയം.
ഗംഗാ രാജാക്കന്മാരുടെ ഗജസേന, യുദ്ധരംഗങ്ങൾ, ശ്രവണബലഗോളയിലെ ബാഹുബലി പ്രതിമ, തലക്കാടിലെ ക്ഷേത്രങ്ങൾ എന്നിവയുടെ പുഷ്പനിർമ്മിത മാതൃകകളാണ് മേളയിലെ പ്രധാന ആകർഷണം. കൂടാതെ, കന്നഡ സാഹിത്യം, വിദ്യാഭ്യാസം, ജലസേചനം, ശില്പകല എന്നിവയ്ക്ക് ഗംഗാ സാമ്രാജ്യം നൽകിയ സംഭാവനകളെ ആസ്പദമാക്കിയുള്ള പുഷ്പകലാരൂപങ്ങളും പ്രദർശിപ്പിക്കും. ലാൽബാഗ് തടാകത്തിന് സമീപം കൃത്രിമ വെള്ളച്ചാട്ടവും പ്രത്യേക സെൽഫി പോയിന്റും ഇത്തവണ സജ്ജീകരിച്ചിട്ടുണ്ട്.
സാധാരണ ദിവസങ്ങളിൽ മുതിർന്നവർക്ക് 80 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് പ്രവേശന നിരക്ക്. എന്നാൽ വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും മുതിർന്നവരുടെ ടിക്കറ്റ് നിരക്ക് 100 രൂപയായിരിക്കും. പത്താം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് യൂണിഫോമിലും ഐഡി കാർഡുമായും എത്തിയാൽ സൗജന്യ പ്രവേശനം അനുവദിക്കും. മേളയോടനുബന്ധിച്ച് ഓൺലൈൻ പാർക്കിംഗ് ബുക്കിംഗ് സംവിധാനം ഇത്തവണ പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി 136 സിസിടിവി ക്യാമറകളും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആംബുലൻസുകളും കൂടുതൽ പോലീസ് സേനയെയും ലാൽബാഗിൽ വിന്യസിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]