ബെംഗളൂരു: അഞ്ചു വർഷമായി താമസിക്കുന്ന വീടിന്റെ വാടക ഒറ്റയടിക്ക് 50 ശതമാനം കൂട്ടിയതിനെ ചോദ്യം ചെയ്ത വാടകക്കാരന് ഒഴിയാൻ 30 ദിവസത്തെ നോട്ടീസ് നൽകിയതായി പരാതി. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നടനും ടീസ്ട്ര ലൈഫ്സ്റ്റൈൽ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയുമായ വസന്ത് മാരിമുത്തുവാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പങ്കുവെച്ചത്. ഇതോടെ വാടക വർദ്ധനവ്, വാടകക്കാരുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ച് നഗരത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ജെ.പി നഗറിലെ വീട്ടിൽ താമസിച്ചിരുന്ന വസന്ത്, കൃത്യമായി വാടക നൽകാറുണ്ടായിരുന്നുവെന്നും മുൻവർഷങ്ങളിൽ 11 മാസം കൂടുമ്പോൾ സാധാരണയേക്കാൾ കൂടുതലായ 20 ശതമാനം വരെ വാടക വർദ്ധനവ് അംഗീകരിച്ചിരുന്നതായും വ്യക്തമാക്കുന്നു. എന്നാൽ ഇത്തവണ 50 ശതമാനം വർദ്ധനവാണ് ഭൂഉടമ ആവശ്യപ്പെട്ടത്. പുതിയ കരാർ ഒപ്പിട്ട ശേഷം വർദ്ധിപ്പിച്ച തുക നൽകാം എന്ന് അറിയിച്ചെങ്കിലും, ഒരാഴ്ചയ്ക്കുള്ളിൽ വീട് ഒഴിയാൻ ആവശ്യപ്പെടുകയായിരുന്നു. സഹോദരിക്ക് താമസിക്കാൻ വീട് വേണമെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് 30 ദിവസത്തെ നോട്ടീസ് നൽകിയത്.
ധനികരായ ഒരു ഡോക്ടർ കുടുംബത്തിലെ അംഗമായ ഭൂഉടമയുടെ ഇത്തരത്തിലുള്ള പെരുമാറ്റം കേവലം “അളവറ്റ അത്യാഗ്രഹം” മാത്രമാണെന്ന് വസന്ത് ആരോപിച്ചു. കരാർ ഒപ്പിടാൻ നിർബന്ധിച്ചതാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇദ്ദേഹത്തിന്റെ കുറിപ്പ് വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകളാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്.
വീടുടമ നിയമാനുസൃതമായി നോട്ടീസ് കാലയളവ് നൽകിയിട്ടുണ്ടെങ്കിൽ അത് അവരുടെ അവകാശമാണെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, പെട്ടെന്നുള്ള ഈ തീരുമാനം നീതിയുക്തമല്ലെന്നാണ് വസന്ത് വാദിക്കുന്നത്. ബെംഗളൂരുവിൽ വാടകക്കാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും വാടക കുത്തനെ കൂട്ടുന്നതും നിത്യസംഭവമായി മാറുന്നതിനിടെയാണ് ഈ സംഭവം വീണ്ടും ചൂടേറിയ ചർച്ചയാകുന്നത്.
