ബെംഗളൂരു: ഫെബ്രുവരിയിൽ കൊല്ലപ്പെട്ട എസ്.എസ്.എൽ.സി വിദ്യാർത്ഥി സങ്കേതിന്റെ ശവകുടീരം അക്രമികൾ തകർത്തു. മകന്റെ വേർപാടിൽ നിന്ന് മുക്തരാകാത്ത മാതാപിതാക്കളെയും ബന്ധുക്കളെയും വീണ്ടും ഞെട്ടിക്കുന്ന സംഭവമാണിത്. ശിവമൊഗ്ഗയിലെ ഗുഡ്ഡെമരാഡിയിലുള്ള ഹിന്ദു ശ്മശാനത്തിലാണ് അക്രമം നടന്നത്.
ഫെബ്രുവരി 23-നാണ് സൂലെബൈലു സ്വദേശിയായ സങ്കേത് ഒരു വഴക്ക് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. തുടർന്ന് ഗുഡ്ഡെമരാഡിയിൽ സങ്കേതിനെ സംസ്‌കരിക്കുകയും കഴിഞ്ഞ മാർച്ച് 26-ന് ശവകുടീരം നിർമ്മിച്ച് ഫോട്ടോ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ശവകുടീരത്തിന്റെ മതിൽ തകർക്കുകയും ഗ്രാനൈറ്റ് പാളികൾ കല്ലുപയോഗിച്ച് പൊളിക്കുകയും ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
മകന്റെ മരണശേഷം എല്ലാ വൈകുന്നേരവും മാതാപിതാക്കൾ ശവകുടീരത്തിലെത്തി പ്രാർത്ഥന നടത്താറുണ്ടായിരുന്നു. അവിടെയും അക്രമികൾ കൈവെച്ചത് തങ്ങളെ വല്ലാതെ തളർത്തിയെന്ന് സങ്കേതിന്റെ മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ ഇവർ തുംഗ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
ഈ ക്രൂരതയ്‌ക്കെതിരെ ശിവമൊഗ്ഗ എം.എൽ.എ ചന്നബസപ്പ കടുത്ത രോഷം പ്രകടിപ്പിച്ചു. മരിച്ച കുട്ടിയോട് പോലും ഇത്തരത്തിൽ പെരുമാറുന്ന അക്രമികളെ വെറുതെ വിടില്ലെന്നും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സങ്കേതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനകം ചില പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി ജയിലിലാണ്. ഈ സാഹചര്യത്തിൽ ശവകുടീരം തകർക്കപ്പെട്ടത് പ്രദേശത്ത് വീണ്ടും സംഘർഷാവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. പോലീസ് പട്രോളിംഗും സുരക്ഷയും ശക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]