ഭർത്താവിനെ ഭാര്യമാർ കുത്തിക്കൊന്നു; ഇരുവരും പോലീസ് കസ്റ്റഡിയിൽ 

പട്‌ന: തർക്കത്തിനിടെ യുവാവിനെ ഭാര്യമാർ കുത്തിക്കൊന്നു.

ബിഹാർ ഛാപ്ര സ്വദേശിയായ ആലംഗീർ അൻസാരി(45)യാണ് കുത്തേറ്റ് മരിച്ചത്.

സംഭവത്തിൽ ആലംഗീറിന്റെ ആദ്യഭാര്യ സൽമ, രണ്ടാം ഭാര്യ ആമിന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്നുപേരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് കത്തിക്കുത്തുണ്ടായതെന്നും ഇത് കൊലപാതകത്തിൽ കലാശിച്ചെന്നുമാണ് പോലീസിന്റെ വിശദീകരണം.

ഡൽഹിയിൽ ജോലിചെയ്യുന്ന ആലംഗീർ ദിവസങ്ങൾക്ക് മുമ്പാണ് സ്വദേശത്ത് തിരിച്ചെത്തിയത്. 

ആലംഗീർ ബിഹാറിലെത്തിയ വിവരമറിഞ്ഞ് പ്രതികളും ഇവിടേക്ക് വരികയായിരുന്നു.

കഴിഞ്ഞദിവസം മൂവർക്കുമിടയിൽ വഴക്കുണ്ടായി. ഇതിനിടെയാണ് പ്രതികൾ കത്തി കൊണ്ട് യുവാവിനെ കുത്തിയത്. 

പരിക്കേറ്റ യുവാവിനെ ആദ്യം പ്രാഥികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ പട്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു.

ഡൽഹിയിൽ താമസിച്ച് ജോലിചെയ്യുന്ന ആലംഗീർ പത്തുവർഷം മുമ്പ് സൽമയെയാണ് ആദ്യം വിവാഹം ചെയ്തത്.

പിന്നീട് ദാമ്പത്യപ്രശ്നങ്ങൾ കാരണം സൽമ ഭർത്താവുമായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. 

ആറുമാസം മുമ്പ് ബംഗാൾ സ്വദേശിനിയായ ആമിനയെ ആലംഗീർ വിവാഹം കഴിച്ചു.

അടുത്തിടെ ആദ്യഭാര്യയായ സൽമ ഡൽഹിയിലെത്തി ആമിനയെ കാണുകയും ഇരുവരും ആലംഗീറിനൊപ്പം താമസിക്കുകയും ചെയ്തു.

ഇതിനിടെ ബക്രീദ് ആഘോഷങ്ങൾക്കായി ആലംഗീർ ബിഹാറിലെ വീട്ടിലേക്ക് പോയിരുന്നു.

തുടർന്ന് ജൂലായ് ഒമ്പതിനാണ് രണ്ടുഭാര്യമാരും ബിഹാറിലെത്തിയതെന്നും കഴിഞ്ഞ ദിവസം ഇവർക്കിടയിലുണ്ടായ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നും ആലംഗീറിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു.

സംഭവത്തിൽ പ്രതികളെ പിടികൂടിയതായും അന്വേഷണം തുടരുമെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us