ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി 

ബെംഗളൂരു: സമത്വം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

ശനിയാഴ്ച ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏക സിവില്‍ കോഡ് ഏറെക്കാലമായി ദേശീയ തലത്തില്‍ ബി.ജെ.പി പ്രകടനപത്രികയുടെ ഭാഗമാണ്. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനായി വിവിധ സംസ്ഥാനങ്ങള്‍ ഇതിനകം കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഞങ്ങളും അതിനെക്കുറിച്ച്‌ പഠിക്കുകയും വിവിധ വശങ്ങള്‍ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. താമസിയാതെ അത് നടപ്പാക്കും ബൊമ്മൈ പറഞ്ഞു.

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നതായി വെള്ളിയാഴ്ച ശിവമൊഗ്ഗയില്‍ പാര്‍ട്ടി പരിപാടികളില്‍ സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഭരണഘടനയുടെ ആമുഖം സമത്വത്തെ കുറിച്ചും സാഹോദര്യത്തെക്കുറിച്ചും പറയുന്നുണ്ടെന്നും സമത്വം ഉറപ്പാക്കാന്‍ ഏക സിവില്‍ കോഡ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാകട സര്‍ക്കാര്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തെയും മുഖ്യമന്ത്രി ന്യായീകരിച്ചു. മതപരിവര്‍ത്തന വിരുദ്ധ നിയമത്തെ പലരും ഭരണഘടനാ വിരുദ്ധമെന്ന് വിളിക്കുന്നു. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം കുറ്റകരമാണെന്ന് സുപ്രിംകോടതിയുടെ തന്നെ ഉത്തരവുണ്ടെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us