ലൈംഗിക ബന്ധത്തിനിടെ മരണം , മൃതദേഹം റോഡരികിൽ, കേസിന്റെ ചുരുളഴിച്ച് പോലീസ് 

ബെംഗളൂരു: 67 കാരന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം കേസിന്റെ ചുരുളഴിച്ച്‌ ബെംഗളൂരു പോലീസ്.

കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് വ്യവസായിയായ വയോധികന്‍ മരിച്ചതെന്നും സംഭവം പുറത്തറിയാതാരിക്കാന്‍ കാമുകിയും ഭര്‍ത്താവും സഹോദരനുമാണ് മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ഉപേക്ഷിച്ചതെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും പോലീസ് കണ്ടെത്തി. യുവതിക്കും ഭര്‍ത്താവിനും സഹോദരനുമെതിരെ കേസെടുത്തു.

പോലീസ് പറയുന്നത്: ഇക്കഴിഞ്ഞ നവംബര്‍ 16 നാണ് ജെപി നഗറിലെ പുട്ടേനഹള്ളി സ്വദേശിയായ ബാലസുബ്രഹ്മണ്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം കൊച്ചുമകനെ ബാഡ്മിന്റന്‍ പരിശീലനത്തിന് വിടാനായാണ് ഇയാള്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. വൈകുന്നേരം 4.55ന് മരുമകളെ വിളിച്ച്‌ താന്‍ വരാന്‍ വൈകുമെന്ന് അറിയിച്ചു. കുറച്ച്‌ ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നാണ് ഇയാള്‍ മരുമകളോട് പറഞ്ഞത്. പിന്നീട് ഇയാളെ കണ്ടില്ല. തുടര്‍ന്ന് മകന്‍ സുബ്രഹ്മണ്യനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

എന്നാല്‍, 35 കാരിയായ വീട്ടുജോലിക്കാരിയുമായി ഏറെ നാളായി ബന്ധമുണ്ടായിരുന്ന ബാലസുബ്രഹ്മണ്യന്‍ നവംബര്‍ 16ന് കാമുകിയുടെ വീട്ടിലെത്തുകയായിരുന്നു. ഇയാള്‍ ഇടയ്ക്കിടെ ഇവരുടെ വീട്ടില്‍ പോകാറുമുണ്ടായിരുന്നു. സംഭവ ദിവസം ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്നതിനിടെ ഇയാള്‍ ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു.

പിന്നീട് പോലീസ് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ നിലയില്‍ പ്ലാസ്റ്റിക് കവറുകളിലും ബെഡ്ഷീറ്റിലും പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കാമുകിയുടെ വീട്ടില്‍ പോയതായി കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞാല്‍ സമൂഹത്തില്‍ തന്റെ പ്രതിച്ഛായ മോശമാകുമെന്ന് ഭയന്ന യുവതി ഉടന്‍ തന്നെ ഭര്‍ത്താവിനെയും സഹോദരനെയും വിളിച്ച്‌ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ മൂവരും വ്യവസായിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഒറ്റപ്പെട്ട സ്ഥലത്ത് തള്ളുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഇയാള്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. പോസ്റ്റുമോര്‍ടം റിപോര്‍ട്ട് കൂടി ലഭിച്ചാലേ കാര്യങ്ങളില്‍ കുറച്ച്‌ കൂടി വ്യക്തത വരൂവെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us