ഹർഷയെ കൊന്ന പ്രതികൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും സജീവം, ആഭ്യന്തര മന്ത്രിയെ വിമർശിച്ച് ഹർഷയുടെ സഹോദരി

ബെംഗളൂരു: കര്‍ണാടകയില്‍ ബജ്റംഗ്ദള്‍ നേതാവ് ഹർഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ജയിലില്‍ സ്വൈര്യവിഹാരം നടത്തുന്നതായി ആരോപണം, ആഭ്യന്തര മന്ത്രിയോട് ക്ഷോഭിച്ച്‌ ഹർഷയുടെ സഹോദരി.

പ്രതികള്‍ ജയിലില്‍ കഴിയുമ്പോഴും ഇന്‍സ്റ്റ ഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ സജീവമായത് സംബന്ധിച്ചായിരുന്നു സഹോദരിയുടെ പരാതി. മന്ത്രി ഇതിന് ചെവി കൊടുക്കാതായതോടെയാണ് സഹോദരി പ്രതിഷേധിച്ചത്.

കൊല്ലപ്പെട്ട ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ സഹോദരി ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയോട് സംസാരിക്കുന്നതും പിന്നീട് ഇരുവരും പരുഷമായ സ്വരത്തില്‍ സംസാരിക്കുന്നതും സമൂഹമാധ്യമങ്ങളിലും വൈറല്‍ ആയിട്ടുണ്ട്. ഹര്‍ഷയുടെ മൂത്ത സഹോദരി അശ്വിനിക്കെതിരെ മന്ത്രി ശബ്ദമുയര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അദ്ദേഹത്തിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച്‌ പലരും രംഗത്തെത്തി. ഹര്‍ഷയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെക്കുറിച്ച്‌ മന്ത്രിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് ശിവമോഗയില്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അശ്വിനി പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിയുമായി 10 മിനിറ്റ് സമയം സംസാരിക്കാൻ ആണ് ഞാൻ പോയത്. എന്നാല്‍ എന്നോട് സംസാരിക്കാന്‍ കഴിയാത്തത്ര തിരക്കിലാണെന്ന് മന്ത്രി പറഞ്ഞു. അത് ഞാന്‍ മനസ്സിലാക്കുന്നു. ഈ വിഷയത്തില്‍ ഒരു ചെറിയ വ്യക്തത മാത്രമാണ് എനിക്ക് വേണ്ടത്. ഇതിന്, അവര്‍ക്ക് എല്ലായ്പ്പോഴും ഞങ്ങളോട് എല്ലാ കാര്യങ്ങളും പറയാനാവില്ലെന്നും അവര്‍ക്ക് എല്ലായ്പ്പോഴും വേഗത്തില്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും കടുത്ത സ്വരത്തില്‍ മന്ത്രി മറുപടി നല്‍കി. അദ്ദേഹം ഉപയോഗിച്ച പരുക്കന്‍ സ്വരത്തില്‍ ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു. അദ്ദേഹം എന്തെങ്കിലും ആശ്വാസം നല്‍കിയിരുന്നെങ്കില്‍, ഞാന്‍ അവരോട് ഒന്നും ചോദിക്കാതെ പോകുമായിരുന്നു” അശ്വിനി പറഞ്ഞു.

ഈ ആഴ്ച ആദ്യം ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ഹര്‍ഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തെത്തുടര്‍ന്ന് ജയില്‍ അധികൃതര്‍ ജയിലില്‍ റെയ്ഡ് നടത്തി തടവുകാര്‍ക്ക് ലഭിച്ച മൊബൈലുകള്‍ കണ്ടുകെട്ടുകയും വകുപ്പുതല അന്വേഷണത്തിന് ജയില്‍ എ.ഡി.ജി.പി ഉത്തരവിടുകയും ചെയ്തു.

ബി.ജെ.പിയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലെന്നും കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) കൈമാറിയപ്പോഴും കേസ് കൈകാര്യം ചെയ്ത രീതിയിലും കുടുംബം വളരെ സന്തുഷ്ടമാണെന്നും എന്നാല്‍ ഹര്‍ഷയുടെ ഘാതകരുടെ വീഡിയോ കണ്ട് കുടുംബം വല്ലാതെ അസ്വസ്ഥരായിരുന്നുവെന്നും അശ്വിനി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us