സീറ്റുകൾ ഉറപ്പിക്കാനുള്ള തന്ത്രവുമായി കർണാടക ബിജെപി

ബെംഗളൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ സജീവമാക്കി ബി ജെ പി സംസ്ഥാന നേതൃത്വം.

224 സീറ്റുകളില്‍ 150 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യത്തിലെത്താന്‍ പ്രധാനമായും നാല് മേഖലകള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കാനാണ് ബി ജെ പി പദ്ധതിയിട്ടിരിക്കുന്നത്. 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനത്തുടനീളം യാത്ര ചെയ്യാന്‍ നിയോഗിക്കപ്പെട്ട മുതിര്‍ന്ന നേതാക്കളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രദേശങ്ങള്‍ കണ്ടെത്തിയത്.

 

ഇതോടൊപ്പം തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ സംസ്ഥാനത്തെ സാധാരണക്കാരന്റെ മുഖം ആയി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടും. എന്നാല്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ബിഎസ് യെദ്യൂരപ്പയ്ക്കും തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക റോള്‍ ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ബലമായ 17% വരെ വരുന്ന ലിംഗായത്തുകളെ പാര്‍ട്ടിയോടൊപ്പം ഉറപ്പിച്ച നിര്‍ത്തുന്നതില്‍ യദ്യൂരപ്പയുടെ റോള്‍ നിര്‍ണ്ണായകമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.

ഈ മാസം ആദ്യം ബൊമ്മൈ, സംസ്ഥാന ഘടകം പ്രസിഡന്റ് നളിന്‍ കട്ടീല്‍, ദേശീയ ജനറല്‍ സെക്രട്ടറിയും സംസ്ഥാന ചുമതലയുള്ള അരുണ്‍ സിംഗ് എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി മൂന്ന് പ്രത്യേക സംഘത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളും സന്ദര്‍ശിച്ച്‌ പ്രവര്‍ത്തകരെ കാണുന്നതിന് നിയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ളതും ദുര്‍ബലവുമായ മേഖലകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നേതൃത്വം സംഘത്തോട് ആവശ്യപ്പെട്ടത്.

19 അസംബ്ലി സീറ്റുകളുള്ളതും എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതുമായ ബെംഗളൂരു റൂറലില്‍ പാര്‍ട്ടി ഇത്തവണ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. മേഖലയില്‍ 13-15 സീറ്റുകള്‍ നേടുകയാണ് ബി ജെ പി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 55ല്‍ 13 സീറ്റുകള്‍ മാത്രം ലഭിച്ച പഴയ മൈസൂര്‍, 28ല്‍ 14 സീറ്റുകള്‍ വിജയിച്ച ബെംഗളൂരു, 50ല്‍ 16 സീറ്റുകള്‍ നേടിയ വടക്കന്‍ കര്‍ണാടക എന്നിവയും പാര്‍ട്ടിയുടെ ശ്രദ്ധാകേന്ദ്രമായ മേഖലകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us