ബെംഗളൂരു: സുഹൃത്തുക്കളുടെ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ ക്രൂരമായ തമാശയെ തുടർന്ന് ഗുഹ്യഭാഗത്തിന് ഗുരുതരമായി പരിക്കേറ്റ യുവാവ് ജീവനൊടുക്കി. ത്രിപുര സ്വദേശിയും കോറമംഗലയിലെ പബ്ബിലെ ജീവനക്കാരനുമായ തപൻ നാഥ് (28) ആണ് ഈജിപുരയിലെ വാടക ഫ്ലാറ്റിൽ ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ റൂംമേറ്റാണ് തപനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്ത നാല് മാസത്തിനുള്ളിൽ വിവാഹം നടക്കാനിരിക്കെയാണ് യുവാവിന്റെ വിയോഗം.
ഏകദേശം രണ്ട് മാസം മുമ്പ് നടന്ന ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കൾ തമാശയുടെ ഭാഗമായി തപനെ ക്രൂരമായി ഉപദ്രവിക്കുകയും, ഇതിനിടയിൽ യുവാവിന്റെ ഗുഹ്യഭാഗത്തിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. അടുത്തിടെ പരിക്കേറ്റ ഭാഗത്ത് കടുത്ത ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ്, പരിക്ക് ഗുരുതരമാണെന്നും ഇനി ഒരിക്കലും ഭേദമാക്കാൻ കഴിയാത്ത വിധം ആന്തരിക തകരാറുകൾ സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചത്.
ശാരീരികാവസ്ഥയെക്കുറിച്ച് അറിഞ്ഞതുമുതൽ തപൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ മരണപ്പെട്ട യുവാവിന്റെ സഹോദരൻ തപസ് നാഥ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവേക് നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവാവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും സുഹൃത്തുക്കളുടെ മർദ്ദനത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]