ബെംഗളൂരു: കൊലക്കേസ് അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ. ബെംഗളൂരു നോർത്ത് ഈസ്റ്റ് പരിധിയിലെ അമൃതഹള്ളി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ പ്രവീണിനെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ (POCSO) നിയമപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഏതാനും മാസങ്ങൾക്ക് മുൻപ് അമൃതഹള്ളിയിൽ നടന്ന ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്ന വ്യാജേന പ്രായപൂർത്തിയാകാത്ത ചില ആൺകുട്ടികളെ എസ്‌ഐ പ്രവീൺ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഇവരെ ഒരു സ്വകാര്യ സ്ഥലത്തേക്ക് കൊണ്ടുപോയ എസ്‌ഐ, ബെൽറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രരാക്കുകയും ചെയ്യുകയായിരുന്നു. ഇതിനുപുറമേ കുട്ടികളെക്കൊണ്ട് നിർബന്ധിതമായി ലൈംഗിക വൈകൃതങ്ങൾ ചെയ്യിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്താവുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു. ദൃശ്യങ്ങൾ കണ്ട് ഞെട്ടിയ ഉന്നത അധികാരികൾ സംഭവത്തിൽ സ്വമേധയാ (Suo-motu) കേസെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കൊത്തനൂർ പോലീസ് സ്റ്റേഷനിൽ എസ്‌ഐ പ്രവീണിനെതിരെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ നിരോധന നിയമം (പോക്‌സോ-2012) അനുസരിച്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ തിങ്കളാഴ്ച വൈകുന്നേരത്തോടെ കൊത്തനൂർ പോലീസ് പ്രതിയായ എസ്‌ഐ പ്രവീണിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ നിലവിൽ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
