ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

ബെംഗളൂരു: സ്കൂളിൽ നിന്നും സസ്‌പെൻഡ് ചെയ്ത പത്താം ക്ലാസുകാരനായ മകനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്ചയായി സ്കൂൾ അധികൃതരോട് അപേക്ഷിച്ചിട്ടും ഫലം കാണാത്തതിനെ തുടർന്ന് അമ്മ സ്കൂൾ കോമ്പൗണ്ടിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ബെംഗളൂരുവിലെ സെന്റ് ജോൺസ് റോഡിലുള്ള പ്രമുഖ സ്വകാര്യ സ്കൂളിൽ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. അൾസൂർ സ്വദേശിയും വീട്ടമ്മയുമായ സുമിത്രയാണ് സ്കൂളിലെ ശുചിമുറിയിൽ കയറി കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ നിലവിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ജൂൺ 13-ന് സ്കൂൾ ഗേറ്റിന് പുറത്തുവെച്ച് സുമിത്രയുടെ മകനും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും തമ്മിൽ വഴക്കുണ്ടായിരുന്നു. ഒരു നിസ്സാര തർക്കത്തിൽ തുടങ്ങിയ അടിപിടിയിൽ ഇരുവർക്കും പരിക്കേൽക്കുകയും ഒൻപതാം ക്ലാസുകാരന് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് പതിനായിരം രൂപയോളം ചികിത്സാച്ചെലവ് വരികയും ചെയ്തിരുന്നു. തുടർന്ന് ഭാരതിനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും പിന്നീട് ഇരു കുടുംബങ്ങളും തമ്മിൽ സംസാരിച്ച് ഒത്തുതീർപ്പിലെത്തി. എന്നാൽ അടിപിടിയെ തുടർന്ന് സ്കൂൾ അധികൃതർ സുമിത്രയുടെ മകനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

മകന്റെ ഭാവി ഓർത്ത് ആശങ്കയിലായ സുമിത്രയും ഇലക്ട്രീഷ്യനായ ഭർത്താവ് കണ്ണനും കഴിഞ്ഞ 15 ദിവസമായി സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം സ്കൂൾ അധികൃതരെ സന്ദർശിച്ചിരുന്നു. എന്നാൽ സ്കൂൾ മാനേജ്‌മെന്റും പ്രിൻസിപ്പലും ഇവരോട് വളരെ മോശമായാണ് പെരുമാറിയിരുന്നതെന്ന് കണ്ണൻ ആരോപിക്കുന്നു. മണിക്കൂറുകളോളം ഇരുണ്ട മുറിയിൽ ഇരുത്തി മാനസികമായി പീഡിപ്പിക്കുകയും കുട്ടിയെ ഇനി ഒരിക്കലും സ്കൂളിൽ കയറ്റില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്താം ക്ലാസ് പഠനവർഷമായതിനാൽ മകന്റെ ഭാവി നഷ്ടപ്പെടുമെന്ന അമിതമായ ആശങ്കയാണ് സുമിത്രയെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്.

തിങ്കളാഴ്ചയും സ്കൂൾ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടതിന് പിന്നാലെ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് സുമിത്ര അകത്തേക്ക് കയറുകയായിരുന്നു. വീട്ടിലെ ഗാർഡനിംഗ് കിറ്റിൽ നിന്നും കരുതിയിരുന്ന കീടനാശിനിയാണ് ഇവർ കഴിച്ചത്. ശുചിമുറിയിൽ നിന്നും പുറത്തിറങ്ങിയ സുമിത്രയുടെ വായയിൽ നിന്നും അസ്വാഭാവികമായി എന്തോ ഒലിച്ചിറങ്ങുന്നത് കണ്ട് ഭർത്താവ് ചോദിച്ചപ്പോഴാണ് വിഷം കഴിച്ച വിവരം പുറത്തറിയുന്നത്. ഉടൻ തന്നെ ഇവരെ ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഐസിയു കിടക്കകൾ ഇല്ലാത്തതിനാൽ പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുമിത്രയുടെ നില നിലവിൽ അപകടാവസ്ഥയ്ക്ക് തരണം ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്

അതേസമയം, സ്കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും കടുത്ത വീഴ്ചയാണ് ഉണ്ടായതെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. അടുത്തിടെ സ്കൂൾ ഭരണം മാറിയതിനു ശേഷം ചെറിയ കാര്യങ്ങൾക്ക് പോലും കുട്ടികളെ സസ്‌പെൻഡ് ചെയ്യുന്ന രീതിയാണ് അവിടെയുള്ളതെന്നും, മാതാപിതാക്കളുടെ മേൽ സ്കൂളുകൾ ചെലുത്തുന്ന അനാവശ്യ സ്വാധീനത്തിന് ഉദാഹരണമാണ് ഈ സംഭവമെന്നും കണ്ണൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ ആത്മഹത്യാ ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതായും സ്കൂൾ അധികൃതരുമായി സംസാരിച്ച് വിദ്യാർത്ഥിയെ തിരികെ സ്കൂളിൽ പ്രവേശിപ്പിക്കാൻ ധാരണയാക്കിയിട്ടുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts