ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള പ്രമുഖ ഐടി കമ്പനിയുടെ കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിൽ കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. രണ്ട് മുതൽ മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവരുകയും ചൈൽഡ് ഹെൽപ്പ് ലൈനിൽ പരാതി ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി.
കുട്ടികൾ കരയുന്നതും അവരോട് ക്രൂരമായി പെരുമാറുന്നതുമായ ദൃശ്യങ്ങൾ വാട്സാപ്പ് വഴിയാണ് ചൈൽഡ് ഹെൽപ്പ് ലൈൻ അധികൃതർക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എച്ച്.എ.എൽ (HAL) പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ജുള, വിജയലക്ഷ്മി, സിന്ധു, ഭവാനി, ബിന്ദു എന്നിവരാണ് കേസിൽ പ്രതികളായ ഡേകെയർ ജീവനക്കാർ. ഐടി കമ്പനിയിലെ ജീവനക്കാർ ജോലിസമയത്ത് കുട്ടികളെ നോക്കാൻ ഏൽപ്പിക്കുന്ന ഡേകെയർ സെന്ററിലാണ് ഈ ക്രൂരത അരങ്ങേറിയത്.
കുട്ടികൾ കരയുമ്പോഴോ ബഹളം വെക്കുമ്പോഴോ ജീവനക്കാർ ഇവരെ ഭയപ്പെടുത്താറുണ്ടായിരുന്നുവെന്ന് വീഡിയോകളിൽ വ്യക്തമാണ്. കുട്ടികളെ ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനുള്ളിൽ കയറ്റുക, വെസ്റ്റേൺ ടോയ്‌ലറ്റ് കമ്മോഡിൽ നിർബന്ധിച്ച് ഇരുത്തുക, ടോയ്‌ലറ്റിലെ ജെറ്റ് സ്‌പ്രേ ഉപയോഗിച്ച് വായിലേക്ക് ശക്തമായി വെള്ളമടിക്കുക, ബാത്ത്റൂമിൽ പൂട്ടിയിടുക, ശബ്ദമുണ്ടാക്കാതിരിക്കാൻ ഭീഷണിപ്പെടുത്തുക തുടങ്ങിയ അതിക്രൂരമായ വിനോദങ്ങളാണ് പ്രതികൾ നടത്തിയിരുന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
പ്രതികളായ അഞ്ച് പേർക്കെതിരെയും ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും പരിചരണവും) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച ഇവരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തുവരികയാണ്. ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കുന്നതിനൊപ്പം ഈ സംഭവങ്ങൾ എപ്പോഴാണ് നടന്നതെന്നും കൂടുതൽ കുട്ടികൾ സമാനമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിന്റെ കൃത്യമായ തീയതിയും സാഹചര്യങ്ങളും കണ്ടെത്താൻ വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
