കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ദൃശ്യങ്ങൾ പങ്കുവെച്ച സംഭവത്തിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടിപ്പൂട്ടിച്ച് പോലീസ്. എറണാകുളം റൂറൽ സൈബർ പോലീസ് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂട്യൂബ് ചാനലിനെതിരെ നടപടിയുണ്ടായത്. സുഹൃത്തുക്കളുടെ നഗ്നവീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ നിഹാദിനെതിരെ ഐടി നിയമപ്രകാരം പോലീസ് നേരത്തെ കേസെടുത്തിരുന്നു.
അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് തൊപ്പിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് പോലീസ് കർശന നടപടികളിലേക്ക് കടന്നത്. കേസിൽ പ്രതിയായ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷയെ എറണാകുളം റൂറൽ പോലീസ് ശക്തമായി എതിർത്തിട്ടുണ്ട്. പ്രതി ചെയ്തത് അതീവ ഗൗരവ സ്വഭാവമുള്ള കുറ്റമാണെന്നാണ് പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്.
ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം പ്രേക്ഷകരെ ആകർഷിച്ചത്. തുടക്കം മുതൽ ഇവർ ഉപയോഗിച്ചിരുന്ന അശ്ലീല ചുവയുള്ള ഭാഷയും പെരുമാറ്റവും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ ഇവർക്ക് വലിയ ജനപ്രീതി ലഭിച്ചിരുന്നു. എന്നാൽ, അടുത്തിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ പരസ്യപ്പോരാണ് ഒടുവിൽ യൂട്യൂബ് ചാനൽ തന്നെ നീക്കം ചെയ്യുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. യൂട്യൂബിൽ നിന്നും ഗെയിമിങ്ങിൽ നിന്നും ലഭിക്കുന്ന വരുമാനം പങ്കുവെക്കുന്നതിലെ തർക്കമാണ് സുഹൃത്തുക്കൾ തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലിന് കാരണമായതെന്നാണ് വിവരം.
ഗ്രൂപ്പിലുണ്ടായിരുന്ന ഷമീർ, മമ്മു എന്നിവർ ഒരുഭാഗത്തും തൊപ്പി മറുഭാഗത്തുമായി യൂട്യൂബ് വീഡിയോകളിലൂടെ പരസ്പരം കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. വരുമാന തർക്കത്തിന് പുറമെ, തങ്ങളെ അടിമകളെപ്പോലെയാണ് തൊപ്പി കണ്ടിരുന്നതെന്നും, അടിവസ്ത്രം ഉൾപ്പെടെ കഴുകിച്ചിരുന്നുവെന്നും മമ്മു യൂട്യൂബ് ലൈവിൽ വെളിപ്പെടുത്തിയിരുന്നു. ലഹരി ഉപയോഗം, ലൈംഗികചൂഷണം, മോശം പരാമർശങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ ഷമീറും മമ്മുവും ഉന്നയിച്ചതിന് പിന്നാലെയാണ് പ്രതികാരമായി ഇരുവരുടെയും നഗ്നദൃശ്യങ്ങൾ തൊപ്പി തന്റെ ചാനലിലൂടെ പുറത്തുവിട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]