ബെംഗളൂരു : ജില്ലയിലെ ഹൊന്നാലി താലൂക്കിലുള്ള സസ്വിഹള്ളിക്ക് സമീപം തുംഗഭദ്ര നദിയിൽ കൂറ്റൻ മുതലയെ കണ്ടെത്തിയത് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തി പരത്തുന്നു. രാംപുര ഗ്രാമത്തിനടുത്തുള്ള നദീതീരത്ത് മുതല അലഞ്ഞുതിരിയുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണുകളിൽ പകർത്തിയിട്ടുണ്ട്.
ദൈനംദിന ആവശ്യങ്ങൾക്കായി നദിയെ ആശ്രയിക്കുന്ന ഗ്രാമവാസികൾ ഇപ്പോൾ കടുത്ത ഭീതിയിലാണ്. കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ദിവസവും നദിയിലെത്തുന്നവർക്കും തീരത്ത് മേയാൻ വിടുന്ന കന്നുകാലികൾക്കും മുതലയുടെ സാന്നിധ്യം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
അതേസമയം, ഈ പ്രദേശത്ത് മണൽ ഖനനം നടക്കുന്നുണ്ടെന്നും ഇത് മുതലകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിച്ചിട്ടുണ്ടാകാമെന്നും ഗ്രാമവാസികൾ ആരോപിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥലത്തെത്തി മുതലയെ പിടികൂടി ജനവാസമില്ലാത്ത സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഷയം ഗൗരവമായി പരിഗണിച്ച് അധികൃതർ ഉടൻ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രാമം.
