ബെംഗളൂരു: അനേക്കൽ താലൂക്കിലെ ബന്ദപൂരിന് സമീപമുള്ള സിപാനി അപ്പാർട്ട്‌മെന്റിൽ മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് സുരക്ഷാ ജീവനക്കാർക്കും വാഹനങ്ങൾക്കും നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത ഐടി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ലഖ്‌നൗ സ്വദേശിയായ അനുരാഗ് തിവാരി (40) ആണ് സൂര്യനഗർ പോലീസിന്റെ പിടിയിലായത്.
വൈറ്റ്ഫീൽഡിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ അനുരാഗ് തിവാരി കഴിഞ്ഞ എട്ട് മാസമായി സിപാനി അപ്പാർട്ട്‌മെന്റിലെ ബ്ലിസ്-1 സെക്ഷനിലെ B304 ഫ്ലാറ്റിലാണ് താമസിച്ച് വരുന്നത്. ബുധനാഴ്ച രാത്രി അമിതമായി മദ്യപിച്ച ഇയാൾ ഫ്ലാറ്റിനുള്ളിൽ ഫോണിൽ സംസാരിക്കുകയും ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തിരുന്നു. തുടർന്ന് പുലർച്ചെ 2:30-ഓടെ ബാൽക്കണിയിലെത്തിയ ഇയാൾ താഴെ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും പാർക്കിംഗ് ഷെഡിനും നേരെ എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാർക്ക് നേരെയും ഇയാൾ വെടിവെച്ചു. പ്രദേശത്ത് വലിയ രീതിയിൽ ഭീതി സൃഷ്ടിച്ചുകൊണ്ട് 45 മിനിറ്റോളമാണ് ഇയാൾ വെടിവെപ്പ് തുടർന്നത്. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ തകർന്നു. ആരുമായും മുൻവൈരാഗ്യമൊന്നുമില്ലെന്നും മദ്യലഹരിയിലാണ് ഇയാൾ ഇത് ചെയ്തതെന്നുമാണ് സംഭവത്തെക്കുറിച്ച് കാർ ഉടമയായ ബിദ്യുത് പ്രതികരിച്ചത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സൂര്യനഗർ പോലീസ് പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. തുടർന്ന് എസ്.ഒ.സി.ഒ (SOCO) ശാസ്ത്രീയ അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച എയർഗണ്ണും കാറിന് സമീപത്ത് നിന്ന് ലഭിച്ച എയർഗൺ ബുള്ളറ്റുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ സൂര്യനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]