ദാദാസാഹിബ് ഫാൽക്കെ അവാർഡ് അനന്ത് നാഗിന്; ഡോ. രാജ്കുമാറിന് ശേഷം പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ കന്നഡ താരം

ബെംഗളൂരു:  ഇന്ത്യൻ സിനിമയ്ക്കും കന്നഡ ചലച്ചിത്ര ലോകത്തിനും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ച് മുതിർന്ന നടൻ അനന്ത് നാഗിനെ 2024-ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡിന് തിരഞ്ഞെടുത്തു. ഇതിഹാസ താരം ഡോ. രാജ്കുമാറിന് ശേഷം ഈ പരമോന്നത പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ കന്നഡ നടനാണ് അനന്ത് നാഗ്. സെപ്റ്റംബർ 22-ന് ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ ബഹുമതി സമ്മാനിക്കും.

1995-ലെ 43-ാമത് ദേശീയ ചലച്ചിത്ര അവാർഡ് വേളയിലാണ് ഡോ. രാജ്കുമാറിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകി ആദരിച്ചത്. അതിനുശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മറ്റൊരു കന്നഡ നടനെ തേടി രാജ്യത്തെ ഏറ്റവും ഉയർന്ന ചലച്ചിത്ര പുരസ്കാരമെത്തുന്നത്. ദാദാസാഹിബ് ഫാൽക്കെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് അനന്ത് നാഗിന് അവാർഡ് നൽകാൻ തീരുമാനമായത്.

അനന്ത് നാഗിന് പുരസ്കാരം ലഭിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് കന്നഡ സിനിമയിൽ, സ്വാഭാവികമായ അഭിനയ ശൈലികൊണ്ടും മികവുകൊണ്ടും മായാത്ത മുദ്ര പതിപ്പിച്ച കലാകാരനാണ് അദ്ദേഹമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവതരിപ്പിച്ച ഓരോ കഥാപാത്രത്തിനും അപൂർവ്വമായ ആഴവും യാഥാർത്ഥ്യബോധവും നൽകിയ മികച്ചൊരു കലാകാരന് നൽകിയ ഈ ബഹുമതി പൂർണ്ണമായും അർഹിച്ചതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts