കൊച്ചി: വീട്ടിൽ നിന്ന് അളവിൽ കൂടുതൽ മദ്യം കണ്ടെടുത്ത കേസിൽ അബ്കാരി ആക്ട് പ്രകാരം റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് വൻ മദ്യശേഖരം കണ്ടെത്തിയത്.
43 ലിറ്റർ വിദേശനിർമ്മിത മദ്യവും വൈനും ഉൾപ്പെടെ ആകെ 67 ലിറ്റർ മദ്യമാണ് റെയ്ഡിൽ പോലീസ് കണ്ടെടുത്തത്. വിവരം പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറിയിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മദ്യം പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് നടപടികളിലേക്ക് കടന്ന എക്സൈസ് സംഘത്തോട് എഫ്.ഐ.ആറിന്റെ പകർപ്പ് ആവശ്യപ്പെട്ട ആന്റോ അഗസ്റ്റിൻ, പകർപ്പ് നൽകിയ ശേഷമാണ് അറസ്റ്റിനോട് സഹകരിച്ചത്. പരിശോധനകൾക്കായി ഇയാളെ ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
അതേസമയം, മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച സംഭവത്തിൽ ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി പോലീസ് മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം ആന്റോയ്ക്കും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർക്കുമെതിരെ സൈബർ പോലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസ് തുടർനടപടികൾക്കായി കളമശേരി പോലീസിന് കൈമാറി. ഈ കേസിൽ ഇയാളെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.
